കോൺഗ്രസ് തമ്മിലടിയിൽ വലഞ്ഞ് ജനം
കൈനകരിയിൽ ഭരണസ്‌തംഭനം

അന്വേഷണം ആരംഭിച്ച് ആലപ്പുഴ ഡിസിസി പുറത്തിറക്കിയ സർക്കുലർ

സ്വന്തം ലേഖകൻ
Published on Sep 14, 2026, 12:58 AM | 1 min read
തകഴി
കൈനകരി പഞ്ചായത്തിൽ കോൺഗ്രസ് അധികാരത്തിലേറിയ നാൾമുതൽ ആരംഭിച്ച ഗ്രൂപ്പ് പോരും തമ്മിലടിയുംമൂലം ഭരണം സ്‌തംഭിച്ചു. ഭരണസമിതിയിലെ ധാരണപ്രകാരം രണ്ടരവർഷം കഴിയുമ്പോൾ നിലവിലെ പ്രസിഡന്റ് ധന്യ വിനോദ് രാജിവച്ച് ദീപ ശക്തിക്ക് പദവി കൈമാറണമെന്നാണ് കരാർ. എന്നാൽ, തന്നെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിച്ചില്ലെങ്കിൽ രാജിവയ്‌ക്കില്ലെന്ന നിലപാടിലാണ് ധന്യ വിനോദ്. പരമ്പരാഗത കോൺഗ്രസ് പ്രവർത്തകരും വികസനസമിതിയിൽനിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ പ്രസിഡന്റിന്റെ ഭർത്താവ് ഉൾപ്പെടെയുള്ളവരുടെയും നേതൃത്വത്തിലാണ് തമ്മിലടി. പ്രസിഡന്റിനെ നിയന്ത്രിക്കുന്നത് വികസനസമിതിയാണെന്നും പ്രസിഡന്റിനെ മുൻനിർത്തി ഭർത്താവ് ബിനാമി പ്രവൃത്തികൾ ഏറ്റെടുക്കുന്നുണ്ടെന്നുമുള്ള ആക്ഷേപം കോൺഗ്രസ് പ്രാദേശിക നേതൃത്വംതന്നെ ഉന്നയിക്കുന്നുണ്ട്. പ്രസിഡന്റും വൈസ്‌പ്രസിഡന്റ് എസ് ഡി രവിയും രണ്ട് ചേരിയിലായതോടെ ഭരണനടപടികൾ പൂർണമായി താളംതെറ്റി. മുന്പ് പ്രസിഡന്റ് വിളിച്ചുചേർത്ത യോഗം അംഗങ്ങൾ ബഹിഷ്‌കരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്ലാൻ ഫണ്ട് വിഭജനത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ധന്യ വിനോദിനെ മുറിയിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ എസ് ഡി രവി, മണ്ഡലം പ്രസിഡന്റ് ഡി ജോസഫ് എന്നിവർക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തതോടെ പ്രതിസന്ധികൂടി. കൈനകരിയിൽ ആദ്യമായി ലഭിച്ച ഭരണം ഗ്രൂപ്പ് വഴക്കിൽ സ്‌തംഭിച്ചതോടെ ആലപ്പുഴ ഡിസിസി വിഷയത്തിൽ ഇടപെട്ടു. ഭരണസ്‌തംഭനവും അതിക്രമവും അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അഡ്വ. കെ ആർ മുരളീധരൻ ചെയർമാനായുള്ള മൂന്നംഗ ഉന്നതതല അന്വേഷണസമിതിയെ ഡിസിസി പ്രസിഡന്റ് അഡ്വ. ബി ബാബുപ്രസാദ് ചുമതലപ്പെടുത്തി.










0 comments