മഴക്കെടുതിയിൽ നഷ്ടം 40 ലക്ഷം
വൈദ്യുത സാമഗ്രികൾക്ക് ക്ഷാമം അറ്റകുറ്റപ്പണി ഇഴയുന്നു


സ്വന്തം ലേഖകൻ
Published on Aug 06, 2026, 02:00 AM | 1 min read
പാലക്കാട്
കനത്ത മഴയിൽ ജില്ലയിലെ പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായിരിക്കുമ്പോഴും സാമഗ്രികളുടെ ക്ഷാമംമൂലം അറ്റകുറ്റപ്പണികൾ ഇഴയുന്നു. ഹൈ ടെൻഷൻ, ലോ ടെൻഷൻ പോസ്റ്റുകൾ, കേബിളുകൾ എന്നിവയ്‌ക്കാണ് ക്ഷാമം. പോസ്റ്റുകൾക്കാണ് ഏറെ ക്ഷാമം. കമ്പികളും സർവീസ് വയറുകളുംമാത്രമാണ് ഭാഗികമായെങ്കിലും ഉള്ളത്. സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർ എല്ലാ മാസവും വൈദ്യുതി ബോർഡിന് നൽകുന്ന റിപ്പോർട്ടിൽ ആവശ്യമായ സാമഗ്രികളുടെ കണക്ക് നൽകും. ജില്ലയിലെ 72 സെക്ഷനിലേക്കാവശ്യമായ കണക്കാണ് ഇങ്ങനെ നൽകുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലെ റിപ്പോർട്ട് നൽകിയെങ്കിലും ബോർഡ് ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന. സർക്കാർതലത്തിലും ഇടപെടൽ ഉണ്ടായില്ല. കാലവർഷത്തിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ 39.26 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്‌ഇബിക്ക് ഉണ്ടായത്. പാലക്കാട് സർക്കിളിൽ 8.6 ലക്ഷം, ഷൊർണൂർ സർക്കിളിൽ 30. 60 ലക്ഷം എന്നിങ്ങനെയാണ് നഷ്ടം. പാലക്കാട് സർക്കിളിൽ ചിറ്റൂർ മേഖലയിലും ഷൊർണൂർ സർക്കിളിൽ മണ്ണാർക്കാട് മേഖലയിലുമാണ് ഏറെ നഷ്ടം. ജൂലൈ 30 മുതലുള്ള കണക്കാണിത്. 13 ഹൈ ടെൻഷൻ പോസ്റ്റ്, 116 ലോ ടെൻഷൻ പോസ്റ്റ് എന്നിങ്ങനെ കേടുപറ്റി. ഏഴിടത്ത് ഹൈ ടെൻഷൻ കമ്പിയും 334 ഇടത്ത് ലോ ടെൻഷൻ കമ്പിയും നശിച്ചു. പതിനായിരത്തിലേറെ വൈദ്യുതി ബന്ധമാണ് തകരാറിലായത്. ഇതിൽ പകുതി മാത്രമേ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളൂ. മറ്റ് സെക്ഷനുകളിൽനിന്ന് സാമഗ്രികൾ എടുത്താണ് നിലവിൽ പ്രശ്‌നം പരിഹരിക്കുന്നത്.










0 comments