മുഴങ്ങും തുടർച്ചയുടെ കാഹളം

ജില്ലാ പഞ്ചായത്ത് കടമ്പഴിപ്പുറം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി പ്രമീള സി രാജഗോപാൽ പള്ളിക്കുറുപ്പിൽ വോട്ടഭ്യർഥിക്കുന്നു
സ്വന്തം ലേഖിക
Published on Dec 02, 2025, 12:00 AM | 1 min read
കടമ്പഴിപ്പുറം
പാലക്കാട്
ഉച്ചവെയിലിലും തളരാതെ വഴിയോരത്ത് കാത്തുനിൽക്കുകയാണ് പള്ളിക്കുറുപ്പിലെ നാട്ടുകാർ. വൈകിയില്ല, ജില്ലാ പഞ്ചായത്ത് കടമ്പഴിപ്പുറം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി പ്രമീള സി രാജഗോപാലെത്തി. ‘‘പുതിയ ചിഹ്നമാണ്, മാറിപ്പോകരുത്’’– ഫോണിൽ ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ അടയാളത്തെ പരിചയപ്പെടുത്തി നാട്ടുകാരോട് അവർ പറഞ്ഞു. ‘‘ഇൗ കാണുന്ന വികസനം നടത്തിയ ആളുകളല്ലെ, ഞങ്ങൾക്ക് ചിഹ്നം തെറ്റില്ല’’– മുന്നിലുള്ള ടിപ്പുസുൽത്താൻ റോഡ് ചൂണ്ടിക്കാട്ടി നാട്ടുകാരുടെ മറുപടി. 56 കോടി രൂപ ചെലവിൽ 12 മീറ്റർ വീതിയിലാണ് ദേശീയ, സംസ്ഥാന പാതകളെ സംയോജിപ്പിക്കുന്ന കോങ്ങാട് – മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡ് എൽഡിഎഫ് സർക്കാർ നവീകരിച്ചത്. ഇതുകൂടാതെ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3,474 വോട്ടിന് വിജയിച്ച പി മൊയ്‌തീൻകുട്ടിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് 10 കോടി രൂപയുടെ വികസന പ്രവർത്തനം ഡിവിഷനിൽ നടപ്പാക്കി. വിവിധ ഗ്രാമീണ റോഡ് നവീകരണം (1.5 കോടി), വിദ്യാലയങ്ങളുടെ നവീകരണം (1.5 കോടി), കുടിവെള്ള പദ്ധതി (50 ലക്ഷം), പട്ടികജാതി പട്ടികവർഗ സങ്കേതങ്ങളുടെ നവീകരണം (1.20 ലക്ഷം ), മാലിന്യ സംസ്കരണം (75 ലക്ഷം), മിനി മാസ്റ്റ് ലൈറ്റ് ( 90 ലക്ഷം), പുലാപ്പറ്റ ജിവിഎച്ച്എസ്‌എസിൽ ഓപ്പൺ ഓഡിറ്റോറിയം (30 ലക്ഷം) ഇവയിൽ ചിലതുമാത്രം. കടമ്പഴിപ്പുറം, കാരാകുറുശി, കരിമ്പുഴ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം പഞ്ചായത്തുകൾ ചേർന്നതാണ് ഡിവിഷൻ. തെരഞ്ഞെടുപ്പിൽ കന്നിയങ്കമാണെങ്കിലും എൻസിപി (എസ്) സജീവ പ്രവർത്തകയായ പ്രമീള സി രാജഗോപാലിലൂടെ വികസനം തുടരാനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ലക്ഷ്യം.










0 comments