ജില്ലയിലാകെ സ്ത്രീ സുരക്ഷാ പെൻഷൻ കിട്ടുന്നത് 2,06,805 പേർക്ക്
പ്രതീക്ഷയുടെ പുതുനിറം

സ്ത്രീ സുരക്ഷാ പെൻഷൻ ലഭിച്ച ഗിരിജ, സുന്ദരി, രമ്യ, പ്രമീള, ദിൽഷ, പുഷ്പലത എന്നിവർ

അഖില ബാലകൃഷ്‌ണൻ
Published on Apr 01, 2026, 12:23 AM | 1 min read
പാലക്കാട്
‘കഴിഞ്ഞ മാസം പെൻഷന് അപേക്ഷിക്കാൻ വൈകി. എല്ലാർക്കും കിട്ടിയപ്പോ എനിക്ക് കിട്ടീല്ലല്ലോ എന്ന് സങ്കടോം ആയി. എന്നാൽ, ഇപ്പോ നോക്കുമ്പോഴുണ്ട് രണ്ടുമാസത്തേത് ഒരുമിച്ചുകിട്ടി 2,000 രൂപ. അക്കൗണ്ടിൽ പൈസ കയറിയ മെസേജ് കണ്ടപ്പോ എന്തോ ഒരു സന്തോഷം.’– രണ്ടു മാസത്തെ സ്ത്രീ സുരക്ഷാ പെൻഷൻ കിട്ടിയ സന്തോഷം കൂടെ ജോലി ചെയ്യുന്നവരോട് പങ്കുവച്ച് ദിൽഷ പറഞ്ഞു. ശരിയാ, എല്ലാ മാസോം പ്രതീക്ഷിക്കാൻ ഇപ്പോ, ഒരു തുകയുണ്ടല്ലോ. ഇൗ സർക്കാര് തുടർന്നാ മാത്രേ നമുക്ക് ഗുണോള്ളൂ. അല്ലാതെ, ഇത്രയും കാലം ഇങ്ങനെ ആർക്കേലും തോന്നിയോ, ദിൽഷയുടെ സന്തോഷത്തിന് രമ്യയുടെ മറുപടിയെത്തി. നമുക്കായിട്ട് മാറ്റിവയ്‌ക്കാൻ ആയിരം രൂപ, ജോലി ചെയ്യുന്ന പൈസ വീട്ടുചെലവിനുപോലും തികയില്ല, പുഷ്പലത പറഞ്ഞു. ‘ഇപ്പോഴല്ലേ ചേച്ചി ജോലിയുള്ളത്, അതിനുമുമ്പുള്ള അവസ്ഥ നമുക്ക് അറിയാവുന്നതല്ലേ, ദിൽഷ തുടർന്നു. രാവിലെ തൊട്ട് വീട്ടില് ജോലി, കുട്ടികളെ നോക്കണം. എത്ര ചെയ്താലും തീരില്ല. അവസാനം എല്ലാരുടേം കുറ്റോം കുറവും. നമുക്കായിട്ട് എന്തേലും കിട്ടിയിരുന്നോ. ഇതിപ്പോ ആരോടും ചോദിക്കാണ്ട് നമ്മുടെ സർക്കാർ തരുന്ന തുക. ഇതിന് കണക്ക് ബോധിപ്പിക്കണ്ടല്ലോ’. നേരത്തെ ഒരുപാട് ആഗ്രഹിച്ചതാ, എനിക്കുവേണ്ടി എന്തേലും മാറ്റിവയ്‌ക്കണമെന്ന്. അതിനി നടക്കും. സുന്ദരി പറഞ്ഞു. ദേ, ഇവിടെ ചിലരൊക്കെ ചിട്ടികൂടി രണ്ടുമാസത്തെ കുറിയും അടച്ചു, പ്രമീളയെ ചൂണ്ടി രമ്യയുടെ കമന്റ് ആകെ ചിരിപടർത്തി. എന്നും ഇൗ സന്തോഷം തുടരാൻ, ഇൗ സർക്കാർതന്നെ തുടരണ്ടേ ഗിരിജയുടെ ചോദ്യത്തിന് ബാക്കിയുള്ളവരുടെ മറുപടിയെത്തി, തുടരാതെ പിന്നെ...










0 comments