കെഎസ്‌ആർടിസി ബസ് മോഷണം; പ്രതികളെ തിരിച്ചറിഞ്ഞു

പാലക്കാട്
പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ട ബസുമായി അർധരാത്രി ടൗണിൽ കറങ്ങിയ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. പാലക്കാട് നഗരത്തിൽ താമസിക്കുന്ന രണ്ട് യുവാക്കളാണ് ബസ് മോഷ്‌ടിച്ചതെന്നാണ് സൂചന. പ്രതികൾക്ക് കെഎസ്‌ആർടിസിയുമായി ബന്ധമില്ല. മറ്റൊരു ക്രിമിനൽ കേസിൽ പ്രതികളായ ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. ലൊക്കേഷനും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഞായർ പുലര്‍ച്ചെ 2.50നാണ് ഡിപ്പോയുടെ പിൻവശത്തുള്ള ബിവറേജസ് ഔട്ട്‌ലെറ്റിനുസമീപം നിർത്തിയിട്ട ബസ് മോഷ്ടിച്ചത്. താക്കോലില്ലാതെ സ്‌റ്റാർട്ടാക്കാൻ കഴിയുന്ന ബസിൽ എസ്‌പി ഓഫീസ്, യാക്കര തോട്ടുപാലം, പാലാട്ട് ജങ്‌ഷൻ, എസ്ബിഐ ജങ്‌ഷൻ വഴി സഞ്ചരിച്ച് വീണ്ടും കെഎസ്ആർടിസി സ്റ്റാൻഡിന് പിന്നിലെത്തി. അമിതവേഗത്തിൽ ബസ് ഓടിച്ചുപോകുന്നതുകണ്ട് ജീവനക്കാർ തടയാൻ ശ്രമിച്ചു. എന്നാൽ, ജീവനക്കാരെ വെട്ടിച്ച് ബസുമായി മോഷ്ടാവ് മുന്നോട്ടുപോയി. തുടർന്ന് കൂടുതൽ ജീവനക്കാർ ജീപ്പിൽ പിന്തുടർന്നെങ്കിലും പിടിക്കാനായില്ല. മംഗളം ടവറിനുസമീപത്ത് ഉപക്ഷിച്ച ബസ് പട്രോളിങ് നടത്തുന്ന പൊലീസുകാരാണ് കണ്ടെത്തിയത്. ഇടുങ്ങിയ വഴികളിലൂടെ പോകുന്നതിനിടെ ബസ് ഒന്നിലധികം കടകളുടെ ഭിത്തികൾ തകർത്തു. ബസിനും കാര്യമായ കേടുപാടുണ്ട്.










0 comments