പന്തയം വച്ച് കോഴിപ്പോര്; 10 പോരുകോഴികളുമായി 5 പേർ പിടിയിൽ

കൊഴിഞ്ഞാമ്പാറ
പണം പന്തയം വച്ച് കോഴിപ്പോര് നടത്തിയ അഞ്ചംഗസംഘം പിടിയിലായി. മേനോൻപാറ കൗസപ്പാറ സ്വദേശി രാജൻ (37), കോയമ്പത്തൂർ കിണത്തുക്കടവ് സ്വദേശി വിഘ്നേഷ് (31), പൊള്ളാച്ചി മൂലനൂർ സ്വദേശി സതീഷ് കുമാർ (33), പൊള്ളാച്ചി ഉദുമൽപേട്ട് സ്വദേശി ശെന്തിൽ കുമാർ (51), തിരുപ്പൂർ നെഗമം സ്വദേശി മുത്തുസ്വാമി (55) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റുചെയ്‌തത്. ഇവരിൽനിന്ന് പത്ത് പോരുകോഴികളെയും 6,020 രൂപയും പിടിച്ചെടുത്തു. കഴിഞ്ഞ ആഴ്‌ചയും സമാന രീതിയിൽ കോഴിപ്പോര് സംഘത്തെ പിടികൂടിയിരുന്നു. വടകരപ്പതി, പരിശക്കൽ, എലിക്കിലാംപാറയൽ എന്നിവിടങ്ങളിൽ കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ശനി പകൽ രണ്ടിന് ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇൻസ്‌പെക്‌ടർ കെ എസ് സന്ദീപിന്റെ നിർദേശപ്രകാരം ഗ്രേഡ് എസ്ഐ വി ജയകുമാർ, എസ്‌സിപിഒമാരായ എസ് അനീഷ്, എൻ ശരവണൻ, ബി സഞ്ജു, ആർ ഗുരുവായൂരപ്പൻ, എസ് രഞ്ജിത്, വി ഷിജു, എസ് അശോക്, കെ സുഭാഷ്, എ ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോഴികളെ പിന്നീട് സ്റ്റേഷനിൽവച്ച് 41,700 രൂപയ്‌ക്ക് ലേലത്തിൽ വിറ്റു. കിഴക്കൻ മേഖലയിൽ വീണ്ടും കോഴിപ്പോര് സംഘങ്ങൾ വ്യാപകമാകുന്നതായി പരാതിയുണ്ട്.











0 comments