പറന്പിക്കുളം– ആളിയാർ പദ്ധതി പ്രദേശത്തേക്ക് ആവശ്യമായ വെള്ളം വാങ്ങുന്നില്ല
തിരിഞ്ഞുനോക്കാതെ സർക്കാർ; കർഷകസംഘം പ്രതിഷേധിച്ചു

ചിറ്റൂർപുഴ പദ്ധതി ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് വി സി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ചിറ്റൂർ
ചിറ്റൂർപ്പുഴ പദ്ധതി എക്‌സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിലേക്ക് കർഷകസംഘം ചിറ്റൂർ ഏരിയ കമ്മിറ്റി മാർച്ച് നടത്തി. പറന്പിക്കുളം– ആളിയാർ പദ്ധതി പ്രദേശത്തേക്ക് ആവശ്യമായ വെള്ളംവാങ്ങാൻ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. ആയിരക്കണക്കിന് ഏക്കർ കൃഷി ഉണങ്ങിയതായി കർഷകർ പറയുന്നു. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് വി സി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി രാജൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ എം അരുൺ പ്രസാദ്, സിപിഐ എം ചിറ്റൂർ ഏരിയ കമ്മിറ്റിയംഗം കെ വിജയൻ, സി എ ശ്രീജിത്കുമാർ, കെ വി മഹേഷ്, എസ് ശശിധരൻ, വി മണി, എം അബുതാഹിർ എന്നിവർ സംസാരിച്ചു. ചർച്ചയിൽ പദ്ധതി പ്രദേശത്തെ കാർഷിക മേഖലയിലെ ജല പ്രതിസന്ധി സംബന്ധിച്ച വിവരം ജോയിന്റ് വാട്ടർ റെഗുലേറ്ററി ബോർഡ് അംഗങ്ങളെ അറിയിച്ചു. ഒക്ടോബർ 31 വരെ കരാർ പ്രകാരമുള്ള വെള്ളം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നിലവിൽ ആളിയാർ അണക്കെട്ടിൽനിന്നും 448 ഘനയടി എന്ന തോതിൽ വെള്ളം ഒഴുക്കുന്നുണ്ടെങ്കിലും മണക്കടവിൽ 270 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. 15 മുതൽ കരാർ പ്രകാരം ലഭിക്കേണ്ട 580 ഘനയടി വെള്ളം ഉറപ്പുവരുത്താമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ ഉറപ്പുനൽകി.










0 comments