മാധ്യമ വേട്ടക്കെതിരെ
പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം

റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ പ്രകടനം ജില്ലാ ജോയിന്റ് സെക്രട്ടറി എം സജാദ് ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം
എറണാകുളം കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ അതിക്രമിച്ച് കടന്ന് വാര്‍ത്താ സംപ്രേഷണം തടസ്സപ്പെടുത്തി പരിശോധന നടത്തിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രകടനം നടത്തി. മഞ്ചേരി റോഡില്‍നിന്ന് ആരംഭിച്ച പ്രകടനം കുന്നുമ്മല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. വിശദീകരണ യോഗം ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം സജാദ് ഉദ്ഘാടനംചെയ്തു. മലപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ വി ഫൈസല്‍ അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ഇ കെ സല്‍മാന്‍, പ്രദീപ് പൊന്മള, എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അജിന്‍ ബെനഡിക്ട് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ ശരത്ത് സ്വാഗതവും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ പി ശ്രീജിത്ത് നന്ദിയും പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് എസ് മഹേഷ് കുമാര്‍ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ഗീതു തമ്പി അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗം സമീര്‍ കല്ലായി, വിമല്‍ കോട്ടക്കല്‍, ശാന്തകുമാര്‍ വെള്ളാലത്ത്, ആര്‍ ഹനീഷ് കുമാര്‍, മുബഷീര്‍ പി അക്ബര്‍, അഷ്‌കറലി കരിമ്പ എന്നിവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് റൂമില്‍ പരിശോധനയുടെ പേരില്‍ ലാത്തിയുമായി പൊലീസ് കയറിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എന്‍സിപി എസ് ജില്ലാ പ്രസിഡന്റ് കെ പി രാമനാഥന്‍ പറഞ്ഞു. വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ ഫോണ്‍ പിടിച്ചുവാങ്ങി ജോലി തടസ്സപ്പെടുത്തുന്നത് അപലപനീയമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ പൊലീസ് അതിക്രമിച്ച് കയറി നടത്തിയ പരിശോധനയെ അദ്ദേഹം അപലപിച്ചു.









0 comments