കഞ്ചിക്കോട് വ്യവസായ മേഖലയ്‌ക്ക് കുതിപ്പേകിയത് എൽഡിഎഫ് സർക്കാരുകൾ
വ്യവസായ ഇടനാഴി വന്നവഴി

ബംഗളൂരുമുതൽ–കോയന്പത്തൂർവരെയായിരുന്നു കേന്ദ്ര സർക്കാർ വ്യവസായ ഇടനാഴി അനുവദിച്ചത്. ഇത് കഞ്ചിക്കോടുവഴി കൊച്ചിവരെ വ്യാപിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെയും വ്യവസായ മന്ത്രി പി രാജീവിന്റെയും ശക്തമായ ഇടപെടലാണ്. സ്ഥലം ഏറ്റെടുക്കാനുള്ള പകുതി തുക സംസ്ഥാനം വഹിക്കുമെന്ന് ഉറപ്പുനൽകിയശേഷമാണ് ഇടനാഴി സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കാൻ കേന്ദ്രം തയ്യാറായത്. 1,790 ഏക്കർ ഭൂമിയാണ് വ്യവസായ ഇടനാഴിക്ക് ആവശ്യം. പുതുശേരി സെൻട്രൽ വില്ലേജിൽ 1,137 ഏക്കർ, പുതുശേരി വെസ്റ്റ് വില്ലേജിൽ 240 ഏക്കർ, കണ്ണമ്പ്ര വില്ലേജിൽ 313 ഏക്കർ എന്നിങ്ങനെ 82 ശതമാനം ഭൂമിയും കിഫ്‌ബിയിൽനിന്ന് 1,710 കോടി ചെലവിട്ട് 2022ൽത്തന്നെ സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കോൺഗ്രസ് പ്രത്യക്ഷമായും ബിജെപി പരോക്ഷമായും എതിർപ്പുമായി രംഗത്തെത്തി. കർഷകരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയ എൽഡിഎഫ് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുത്തു. എന്നാൽ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകാതെ പദ്ധതി വൈകിപ്പിച്ചു. 2024 ഫെബ്രുവരി 15ന് മന്ത്രാലയം അനുമതി നൽകിയെങ്കിലും കേന്ദ്രമന്ത്രിസഭ അനുമതി നൽകയില്ല. 2024 ജൂണിൽ മന്ത്രി പി രാജീവ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ നേരിൽക്കണ്ട് അനുമതി നൽകണമെന്നാവശ്യപ്പെട്ടു. 2024 ആഗസ്‌ത് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് പദ്ധതിക്ക് അനുമതി നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ആഗസ്‌ത് 28ന് ചേർന്ന കേന്ദ്രമന്ത്രി സഭായോഗം പദ്ധതിക്ക് അനുമതി നൽകി. വ്യവസായ ഇടനാഴിയിലൂടെ പ്രതീക്ഷിക്കുന്നത് 8,729 കോടിയുടെ നിക്ഷേപവും ഒരു ലക്ഷം തൊഴിൽ അവസരവുമാണ്.










0 comments