കൽപ്പാത്തി രഥോത്സവം നവംബർ 7 മുതൽ 17 വരെ

പാലക്കാട്
നവംബർ ഏഴു മുതൽ 17 വരെ നടക്കുന്ന കൽപ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് കൽപ്പാത്തിയിലെ നാല് ക്ഷേത്രങ്ങളുടെ പ്രഥമ യോഗം ശനിയാഴ്‌ച നടന്നു. എട്ടിന് രാവിലെ നാല് ക്ഷേത്രങ്ങളിലും രഥോത്സവം കൊടിയേറ്റും. 12ന് രാത്രി പന്ത്രണ്ടിന് നടക്കുന്ന അഞ്ചാം തിരുനാൾ പല്ലക്ക് -രഥസംഗമ ചടങ്ങുകൾ ജനങ്ങൾക്ക് കാണാൻ വേണ്ട സൗകര്യങ്ങളും ക്രമീകരണങ്ങളും ഉറപ്പാക്കും. 14, 15, 16 തീയതികളിലാണ് ആറ് രഥങ്ങളുടെ ഗ്രാമപ്രയാണം. 16-ന് വൈകിട്ട് രഥസംഗമം നടക്കും. 17-ന് ആറാട്ടും കൊടിയിറക്കവും നടക്കും. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ഭാരവാഹികളും ട്രസ്റ്റിമാരും യോഗത്തിൽ പങ്കെടുത്തു. ശിവക്ഷേത്രം മാനേജിങ് ട്രസ്റ്റി വി കെ സുജിത് വർമ അധ്യക്ഷനായി. പുതിയ കൽപ്പാത്തി ഗ്രാമജനസമൂഹം മന്തക്കര മഹാഗണപതി ക്ഷേത്രം പ്രസിഡന്റ് കെ എസ് കൃഷ്ണ, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം മാനേജിങ് ട്രസ്റ്റി സി എസ് മഹേഷ് കൃഷ്ണൻ, ചാത്തപ്പുരം ഗ്രാമസമൂഹം ബ്രഹ്മസ്വം ട്രസ്റ്റ് പ്രസന്ന മഹാഗണപതി ക്ഷേത്രം സെക്രട്ടറി സി വി മുരളി രാമനാഥൻ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.- വി കെ രാജേന്ദ്രവർമ, വി കെ പ്രശോഭ്, കെ അജിത്, സി കെ ശ്രീനിവാസൻ, കെ ആർ സുരേഷ്, സി ബി ബാലഗണപതി വാധ്യാർ എന്നിവർ സംസാരിച്ചു.










0 comments