നെല്ലളന്നിട്ട് മാസങ്ങളായി
തുക കിട്ടാതെ കർഷകർ

പാലക്കാട്
സംഭരിച്ച നെല്ലിന്റെ വില വിതരണം പ്രതിസന്ധിയായതോടെ ദുരിതത്തിലായി കർഷകർ. രണ്ടാംവിളയുടെ നെല്ല് സംഭരിച്ചയിനത്തിൽ 300 കോടി രൂപ സപ്ലൈകോ കർഷകർക്ക് ഇനിയും നൽകാനുണ്ട്. ഇതിൽ ഭൂരിപക്ഷവും പാലക്കാട്ടെ കർഷകരാണ്. ജില്ലയിൽ 31,962 കർഷകർക്കാണ് തുക കിട്ടാനുള്ളത്. നെല്ലളന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അർഹമായ വില ലഭിക്കാതെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജൂൺ 20വരെ അംഗീകരിച്ച പിആർഎസിലെ തുക മാത്രമാണ് ഇതുവരെ നൽകിയത്. എന്നാൽ, ജൂലൈ 31 വരെ ജില്ലയിൽ പിആർഎസ് അംഗീകരിച്ചിരുന്നു. ചിങ്ങം ഒന്നിന് മുന്നെങ്കിലും തുക കിട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകർ. എന്നാൽ, ഇതിനുള്ള തുക സപ്ലൈകോയ്‌ക്ക് കിട്ടിയില്ല. വിതരണം വീണ്ടും മുടങ്ങിയിട്ടും സർക്കാർ വേണ്ടരീതിയിൽ ഇടപെടുന്നുമില്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നതോടെ നെല്ലിന്റെ സംഭരണ വില വിതരണത്തിനുള്ള ചുമതല സഹകരണ സംഘങ്ങളിൽനിന്ന് എസ്‌ബിഐ, കനറാ ബാങ്കുകൾക്ക് നൽകിയിരുന്നു. വിതരണത്തിനായി കനറാ ബാങ്കിന് സർക്കാർ അനുവദിച്ച 32 കോടി കൊടുത്തുതീർത്തെങ്കിലും എസ്ബിഐ വഴിയുള്ള വിതരണം പൂർത്തിയായിട്ടില്ല. സപ്ലൈകോയ്‌ക്ക് നെല്ല് സംഭരിച്ചയിനത്തിൽ കേന്ദ്ര സർക്കാർ 1560 കോടി നൽകാനുണ്ട്.










0 comments