ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
വളരാം യോഗയിലൂടെ, നീതുവിന്റെ സാക്ഷ്യം

നിധിൻ ഈപ്പൻ
പാലക്കാട്
യോഗയിലൂടെ മനസ്സിനും ശരീരത്തിനും പുത്തൻ ഉണർവ് വീണ്ടെടുക്കാം–-കോങ്ങാട് കെപിആർപി ഹൈസ്കൂളിലെ കായികാധ്യാപികയും മുൻ അത്‌ലീറ്റുമായ പി ആർ നീതുവിന്റെ അനുഭവസാക്ഷ്യമാണിത്. 2൦൧൬ൽ സ്കൂളിൽ കായികാധ്യാപികയായി പ്രവേശിച്ചതുമുതൽ കുട്ടികളെ യോഗ പരിശീലിപ്പിക്കുന്നു. കായിക വിദ്യാഭ്യാസത്തിനൊപ്പം മത്സരങ്ങൾക്കും പരിശീലനം നൽകുന്നു. ഇതോടെ കഴിഞ്ഞ നാലുവർഷം ഈ സ്‌കൂളിൽനിന്നുള്ള വിദ്യാർഥികൾ സംസ്ഥാന –- ദേശീയ മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടി. യോഗ ഒളിമ്പ്യാഡിലും യോഗ അസോസിയേഷന്റെ ദേശീയ മത്സരങ്ങളിലും മെഡലുകൾ വാരിക്കൂട്ടി. കായിക വിജയത്തിനുപുറമേ പഠനത്തിൽ വിജയം നേടാനും യോഗ ഉത്തമമാണെന്ന് നീതു പറയുന്നു. ക്ഷമയും സ്ഥിരതയും ഏകാഗ്രതയും കൂട്ടുമെന്നതിനാൽ സമ്മർദമില്ലാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് സഹായകമാണ്. തലച്ചോറിനെ പ്രാപ്‌തമാക്കുന്നതോടൊപ്പം ശ്വാസം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും വഴക്കമുള്ളതാക്കാനും സഹായിക്കും. മനസ്സിനെയും ശരീരത്തെയും ഒന്നിപ്പിക്കുന്നതോടൊപ്പം പ്രതിസന്ധികളെ മറികടക്കാനും യോഗ സഹായിക്കും. തൃശൂർ പഴയന്നൂർ സ്വദേശിനിയായ നീതു 10 വയസ്സുമുതൽ യോഗ പരിശീലിച്ചുതുടങ്ങി. പഴയന്നൂർ ഗവ. എൽപി സ്കൂൾ, എളനാട് തൃക്കാന യുപി സ്കൂൾ, പങ്ങാരത്തില്ലി സെന്റ്. ജോസഫ് എച്ച്‌എസ്എസ് എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നീതു പഠനകാലത്ത് സ്കൂൾതലത്തിൽ ദീർഘദൂര ഓട്ടമത്സരങ്ങളിൽ സംസ്ഥാന –-ദേശീയ തലത്തിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. കായികാധ്യാപകൻ മാത്യൂസിന്റെ ശിക്ഷണത്തിലായിരുന്നു യോഗ പരിശീലനം. ൨൦൧൨ൽ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം നേടി. യോഗ പരിശീലനത്തിൽ ഡിപ്ലോമയും കരസ്ഥമാക്കി. തുടർന്ന്, ജോലിയിൽ പ്രവേശിച്ചു. നീതുവിന് എല്ലാ പിന്തുണയും നൽകുന്നത് ഐടി ഉദ്യോഗസ്ഥനായ ഭർത്താവ് സജിത്താണ്. മക്കൾ: കൃഷ്ണജിത്, നിയജിത്.









0 comments