നഴ്സുമാരുടെ ചട്ടവിരുദ്ധ സ്ഥലംമാറ്റം: പ്രതിഷേധം ശക്തം

പാലക്കാട്
ജില്ലാ നഴ്‌സിങ് ഓഫീസർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന്റെ മറവിൽ മാനദണ്ഡങ്ങൾ ലംഘിച്ച് വിദൂര ജില്ലകളിലേക്ക് സ്ഥലംമാറ്റിയതിൽ നഴ്സുമാർ പ്രതിഷേധിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചേർന്ന പ്രതിഷേധയോഗം കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി രമേഷ് കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ ബേബി, ട്രഷറർ സെബിൻ ആന്റണി, ബി ആർ റോഷ്നി എന്നിവർ സംസാരിച്ചു. തിരുവനന്തപുരത്ത് രണ്ട് ഒഴിവുള്ളപ്പോഴാണ് ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യനെ വയനാട് ജില്ലാ മെഡിക്കൽ ഓഫീസിൽ നിയമിച്ചത്. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്ന ഉത്തരവ് പ്രകാരം അംഗീകൃത സർവീസ് സംഘടനകളുടെ ജനറൽ സെക്രട്ടറിമാർക്ക് ഹെഡ്ക്വാർട്ടേഴ്സിൽ ജോലി ചെയ്യാൻ പരിരക്ഷയുണ്ട്. കൂടാതെ വിരമിക്കാൻ രണ്ടു വർഷത്തിൽ താഴെയുള്ള ജീവനക്കാരെ സ്ഥലംമാറ്റത്തിൽനിന്ന് ഒഴിവാക്കണം. ഈ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി തികച്ചും രാഷ്ട്രീയ താൽപ്പര്യത്തോടെയാണ് സ്ഥലംമാറ്റം. എല്ലാ ജില്ലകളിലും ജില്ലാ നഴ്‌സിങ് ഓഫീസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെങ്കിലും എട്ട് ജീവനക്കാർക്ക് മാത്രമാണ് സ്ഥാനക്കയറ്റം നൽകിയത്. വനിതാ ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റി. കോൺഗ്രസ് അനുകൂല സർവീസ് സംഘടനാ നേതാക്കളുടെ താൽപ്പര്യപ്രകാരമാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ഇത്തരം നടപടികൾ ആരോഗ്യമേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും കെജിഎൻഎ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments