ഹോസ്റ്റലുകളിൽ മേട്രൺ കം ട്യൂട്ടർമാരില്ല; പട്ടികജാതി വിദ്യാർഥികളുടെ പഠനവും സുരക്ഷിതത്വവും പ്രതിസന്ധിയിൽ

കൊല്ലങ്കോട്
സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ വകുപ്പിനു കീഴിലെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ മേട്രൻ കം റസിഡൻസ് ട്യൂട്ടർ നിയമനം നടത്താത്തത് വിദ്യാർഥികളുടെ പഠനവും സുരക്ഷിതത്വവും പ്രതിസന്ധിയിലാക്കുന്നു. ഓരോ ഹോസ്റ്റലിലും ശരാശരി 30 വിദ്യാർഥികളാണുള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകളാണ്. ജില്ലയിൽ മാത്രം ആൺകുട്ടികൾക്ക് പത്തും പെൺകുട്ടികൾക്ക് അഞ്ച് ഹോസ്റ്റലും പ്രവർത്തിക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലാണ് പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ പ്രീമെട്രിക് ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നത്. പട്ടികജാതി വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ സൗജന്യ താമസം, ഭക്ഷണം, ട്യൂഷൻ , പോക്കറ്റ് മണി എന്നിവ ലഭിക്കും. ഹോസ്റ്റലിന് സമീപത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് ഇവരുടെ പഠനം.അഞ്ചു മുതൽ 10 വരെയുള്ള വിദ്യാർഥികൾക്കാണ് ഹോസ്റ്റലിൽ പ്രവേശനം. ഓരോ ഹോസ്റ്റലിലും വാച്ച്മാൻ, കുക്ക് എന്നിവരെ കൂടാതെ മേട്രൻ കം റസിഡന്റ് ട്യൂട്ടറെയും താൽക്കാലികമായി നിയമിക്കും. ബിഎഡ് ആണ് യോഗ്യത. കുട്ടികളുടെ രാത്രികാല സുരക്ഷിതത്വവും ട്യൂഷൻ കൊടുക്കലുമാണ് ചുമതല. മുൻകാലങ്ങളിലെല്ലാം മെയ്‌മാസത്തിൽ അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി ജൂൺ ആദ്യം തന്നെ നിയമിക്കാറുണ്ട് .എന്നാൽ ഇക്കൊല്ലം ഇതുവരെ അപേക്ഷ ക്ഷണിക്കുക പോലും ചെയ്തിട്ടില്ല. ഇത് ഹോസ്റ്റലുകളുടെ പ്രവർത്തനത്തെയും സുരക്ഷിതത്വത്തെയും താളംതെറ്റിച്ചിരിക്കുകയാണ്.










0 comments