ഓട്ടോ മറിഞ്ഞ് ചുമട്ടുതൊഴിലാളിയുടെ മരണം 17.56 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ഓട്ടോ മറിഞ്ഞ് ചുമട്ടുതൊഴിലാളിയുടെ മരണം 17.56 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
പാലക്കാട്
ലോഡ് ഇറക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് ചുമട്ടുതൊഴിലാളി മരിച്ച കേസിൽ ഇൻഷുറൻസ് കമ്പനി 17.56 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. പാലക്കാട് എംപ്ലോയീസ് കോമ്പൻസേഷൻ കമീഷൻ (ഇൻഡസ്‌ട്രിയൽ ട്രിബ്യൂണൽ) ജഡ്‌ജി സാബു സെബാസ്റ്റ്യന്റേതാണ് വിധി. മണ്ണാർക്കാട് കൊടക്കാട് തെയ്യാട്ടുചിറ ചക്കാലംകുന്ന് വീട്ടിൽ സി കെ അഹമ്മദിന്റെ മകൻ സഹീർ ഉസ്‌മാനാണ് മരിച്ചത്. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് മണ്ണാർക്കാട് ബ്രാഞ്ചാണ് നഷ്ടപരിഹാരം നൽകേണ്ടത്. നഷ്ടപരിഹാരമായി 8,23,800 രൂപയും അപകടം നടന്ന തീയതിമുതൽ 12 ശതമാനം പലിശയും മൃതദേഹത്തിന്റെ സംസ്‌കാര ചെലവായ 5,000 രൂപയും ചേർത്ത് 17,56,456 രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. ഒരുമാസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ ഇൻഷുറൻസ് കമ്പനിക്കെതിരെ റവന്യു റിക്കവറി നടപടി സ്വീകരിക്കാനും കോടതി ഉത്തരവായി. 2018 നവംബർ 19ന് വൈകിട്ട് അഞ്ചിന് തിരുവിഴാംകുന്ന് മലേറിയത്തായിരുന്നു അപകടം. ഗുഡ്‌സ് ഓട്ടോറിക്ഷയിൽനിന്ന് സിമന്റ് കട്ടിലകൾ ഇറക്കവേ ഓട്ടോറിക്ഷ മറിഞ്ഞാണ് സഹീർ ഉസ്‌മാൻ മരിച്ചത്. സഹീർ ഉസ്‌മാന്റെ ഭാര്യയും മൈനറായ മകളും ഉമ്മയുമാണ് ട്രിബ്യൂണലിനെ സമീപിച്ചത്. സഹീറിന്റെ കുടുംബത്തിനുവേണ്ടി അഭിഭാഷകരായ അഭിലാഷ് തേങ്കുറുശി, റോഷ്‌ണി സുരേഷ്, എസ് നീതു എന്നിവർ ഹാജരായി.










0 comments