അവഗണന മത്സ്യത്തൊഴിലാളിയോട്
സർക്കാർ കൈയൊഴിഞ്ഞു; മൃതദേഹം നാട്ടിലെത്തിക്കാൻ പിരിവ്

കടലിൽ മരിച്ച മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ബേപ്പൂർ ഹാർബറിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു
ഫറോക്ക്
കടലിൽ മീൻപിടിത്തത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളിയുടെ മൃതദേഹം സ്വദേശമായ പശ്ചിമ ബംഗാളിലെത്തിക്കാൻ സർക്കാർ സഹായമില്ല. മൃതദേഹം സ്വദേശമായ കാക് ദ്വീപിലെത്തിക്കാൻ ആംബുലൻസ് വാടകയായി 1.28 ലക്ഷം രൂപ ചെലവ് വരും. സർക്കാർ കൈയൊഴിഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ പിരിവെടുക്കുകയാണ്. സർക്കാരിന് കോടികൾ വരുമാനമുണ്ടാക്കുന്ന മത്സ്യമേഖലയിൽ തൊഴിലെടുക്കുന്നവരോടാണ് സർക്കാരിന്റെ അവഗണന. തിങ്കൾ പുലർച്ചെ കടലിൽ മീൻപിടിത്തത്തിനിടെയാണ് പശ്ചിമ ബംഗാൾ സൗത്ത് 24 പർഗനാസ് ജില്ലയിലെ കാക് ദീപ് സ്വദേശി കനകൽ ദാസ് മരിച്ചത്. ബേപ്പൂർ സ്വദേശി മാമന്റെ കത്ത് ഫൈജാസിന്റെ "അൽ തായിർ" ബോട്ടിലെ തൊഴിലാളിയായിരുന്നു. 2350 കിലോമീറ്റർ 45 മണിക്കൂർ സഞ്ചരിച്ചുവേണം ബംഗ്ലാദേശ് അതിർത്തിയിലെ തീരദേശമായ കാക് ദ്വീപിലെത്താൻ. കൂടെ പോകുന്നവരുടെ അവസ്ഥയും ദയനീയമാണ്. ഓരോവർഷവും ബോട്ടുകളുടെ രജിസ്ട്രേഷൻ പുതുക്കാൻ 26,000 രൂപയും ക്ഷേമനിധി വിഹിതമായി 15,000 രൂപയും സർക്കാരിൽ അടയ്‌ക്കണം. എന്നാൽ, മരണംപോലുള്ള അത്യാഹിതം സംഭവിച്ചാൽ സഹായം നൽകാൻ സർക്കാർ കനിയുന്നില്ലെന്ന് ബോട്ടുടമ ഫൈജാസ് പറഞ്ഞു.










0 comments