താക്കീതായി ജയിൽ നിറയ്‌ക്കൽ സമരം

തൊഴിലാളി, കർഷക, കർഷക-തൊഴിലാളി സംയുക്ത സമിതി സംഘടിപ്പിച്ച ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി കോഴിക്കോട് ആദായ നികുതി ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രകടനം
കോഴിക്കോട്
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി–കർഷകവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി–-കർഷക,- കർഷകത്തൊഴിലാളി സംയുക്തവേദി ആഭിമുഖ്യത്തിൽ നടന്ന ജയിൽ നിറയ്‌ക്കൽ സമരത്തിൽ ജനരോഷമിരന്പി. ജീവിതം ദുസ്സഹമാക്കുന്ന നയങ്ങൾ തിരുത്താൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി ജനങ്ങളാകെ തെരുവിൽ പ്രതിരോധം തീർക്കുമെന്ന പ്രഖ്യാപനത്തിനാണ് കോഴിക്കോട് സാക്ഷ്യംവഹിച്ചത്. നൂറുകണക്കിന് കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിലാണ് കോഴിക്കോട് ആദായനികുതി ഓഫീസ് ഉപരോധിച്ചത്. രാവിലെ ഒന്പതരയ്‌ക്ക് മുതലക്കുളത്തുനിന്നും പ്രകടനം ആരംഭിച്ചു. രാവിലെ ആറുമുതൽ ഓഫീസിന്റെ ഇരുഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു. ഉപരോധം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്‌തു. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകദ്രോഹനയങ്ങൾ ഉപേക്ഷിക്കുക, ഇന്ത്യ–യുഎസ് വ്യാപാര കരാർ ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃപരിശോധിച്ച് ഫണ്ട് അനുവദിക്കുക, ക്ഷാമബത്ത ഉൾപ്പെടെ മിനിമം വേതനം 42,000 രൂപയാക്കുക, സ്വതന്ത്ര വ്യാപാര കരാറുകൾ റദ്ദാക്കുക തുടങ്ങി 21 ഇന ആവശ്യങ്ങളുന്നയിച്ചായിരുന്നു ജയിൽ നിറയ്‌ക്കൽ സമരം സംഘടിപ്പിച്ചത്. എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ അധ്യക്ഷനായി. കിസാൻസഭ അഖിലേന്ത്യാ സെക്രട്ടറി സത്യൻ മൊകേരി, ബാബു പറശേരി, ആർ പി ഭാസ്‌ക്കര കുറുപ്പ്, രജീന്ദ്രൻ കൽപ്പള്ളി, സി പി അബ്ദുൾ റഹ്മാൻ, ശങ്കരൻ തുണേരി, പി കെ കണ്ണൻ, മാന്പറ്റ ശ്രീധരൻ എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ സ്വാഗതം പറഞ്ഞു.










0 comments