കുത്തകയല്ലൊരു പണിയും ഇതാണ് പെൺകരുത്ത്

എം സനോജ്
ഒറ്റപ്പാലം
പുരുഷന്മാരെ മാത്രം കണ്ട് ശീലിച്ച വാഹന വര്‍ക്ക്ഷോപ് രംഗത്ത് തിളങ്ങുന്നൊരു വനിതയുണ്ട്– വാണിയംകുളം മനിശീരി സോപാനം വീട്ടിൽ പ്രീത (50). ഇരുചക്ര, നാലുചക്ര വാഹനങ്ങളുടെ ഏതുപണിയും പ്രീതയ്ക്ക് വഴങ്ങും. 15 വയസ്സിൽ കുടുംബം നോക്കാൻ പാന്റും ഷര്‍ട്ടുമിട്ട് പണിയായുധങ്ങൾ കൈയിലെടുത്തയാളാണ് പ്രീത. അച്ഛൻ സേതുമാധവൻ, അമ്മ ശ്രീദേവി, സഹോദരങ്ങൾ ബിന്ദു, ജ്യോതി, സിന്ധു, പ്രവീൺ എന്നിവർ ഉൾപ്പെട്ടതായിരുന്നു കുടുംബം. വീടിനോട് ചേർന്നാണ് അച്ഛന് വർക്ക്ഷോപ് ഉണ്ടായിരുന്നത്. എന്നാൽ പെട്ടെന്ന് കാഴ്ച കുറഞ്ഞതോടെ വാഹനങ്ങളുടെ കേടുപാട് പരിഹരിക്കാൻ സേതുമാധവന് പറ്റാതെയായി. അന്ന് പ്രീത പത്താംതരം വിദ്യാര്‍ഥിനിയായിരുന്നു. അച്ഛന്റെ കഷ്ടപ്പാടുകൾ കണ്ട് പ്രീത പഠനത്തിന് സലാംപറഞ്ഞ് പണിക്കിറങ്ങി. അന്ന് തുടങ്ങിയ വർക്ക്ഷോപ് പണി ഇന്നുവരെ മുടക്കം വരുത്തിയിട്ടില്ല. ഇപ്പോൾ മനിശീരി വരിക്കാശേരി മന റോഡിലാണ് പ്രീതയുടെ വർക്ക്ഷോപ്. ഇരുചക്ര വാഹനത്തിന്റെ എല്ലാ പ്രവൃത്തികളും ഇവിടെ ചെയ്യും. സഹോദരൻ പ്രവീണും സഹായത്തിന് ഒപ്പമുണ്ട്. അവിവാഹിതയാണ്.










0 comments