3 മാസംമുന്പ് മാറ്റിയവരെ വീണ്ടുംമാറ്റി
എക്‌സൈസിൽ വീണ്ടും ചട്ടവിരുദ്ധ സ്ഥലംമാറ്റം

പ്രത്യേക ലേഖകൻ
Published on Sep 03, 2026, 12:54 AM | 1 min read
പാലക്കാട്
മൂന്നുമാസത്തിനിടെ 365 പേരെ സ്ഥലം മാറ്റി എക്‌സൈസ് വകുപ്പിൽ സർക്കാരിന്റെ പ്രതികാര നടപടി തുടരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലേറി പിറ്റേദിവസമായ മെയ് 19ന് 59 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. മൂന്നുമാസം കഴിഞ്ഞ് സെപ്‌തംബർ ഒന്നിന് 306 പേരെകൂടി സ്ഥലംമാറ്റി. കഴിഞ്ഞതവണ സ്ഥലംമാറ്റം കിട്ടിയ 59 പേരിൽ 12 പേരെ മൂന്നുമാസത്തിനുശേഷം വീണ്ടും മാറ്റി. ഇത്തവണ അസിസ്‌റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ്/ പ്രിവന്റീവ് ഓഫീസർ തസ്‌തികയിലുള്ള 69 പേരെയും സിവിൽ എക്‌സൈസ് ഓഫീസർ / പ്രിവന്റീവ് ഓഫീസർ ഗ്രേഡ് തസ്‌തികയിലുള്ള 177 പേരെയും വനിതാ സിവിൽ എക്‌സൈസ് ഓഫീസർ/ പ്രിവന്റീവ് ഓഫീസർ ഗ്രേഡിലുള്ള 43 പേരെയും 17 ഡ്രൈവർമാരെയുമാണ് സ്ഥലം മാറ്റിയത്. വാളയാർ, മീനാക്ഷിപുരം, ആനക്കട്ടി, മണ്ണാർക്കാട്, പട്ടാന്പി, ചെർപ്പുളശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടതലും സ്ഥലംമാറ്റം. വനിതാ ഓഫീസർമാരെ അട്ടപ്പാടിയിൽനിന്ന് ആലത്തൂർ, പാലക്കാട്ടുനിന്ന് ചെർപ്പുളശേരി, ചെർപ്പുളശേരിയിൽനിന്ന് ചിറ്റൂർ, പട്ടാന്പിയിൽനിന്ന് അഗളി എന്നിവിടങ്ങളിലേക്കും മാറ്റി. ബാറുകളിൽനിന്നുള്ള പണപ്പിരിവിന് തടസ്സംനിൽക്കുന്ന ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെുപിടിച്ച് മാറ്റിയിരിക്കുന്നത്. ജീവനക്കാരുടെ മാറ്റത്തിന് എൽഡിഎഫ് സർക്കാർ മാനദണ്ഡവും വനിതാ ഉദ്യോഗസ്ഥർക്ക് സൗകര്യപ്രദമായ സ്ഥലങ്ങൾ അനുവദിക്കണമെന്ന് ചട്ടവും കൊണ്ടുവന്നിരുന്നു. അതെല്ലാം മറികടന്നാണ് യുഡിഎഫ് സർക്കാരിന്റെ നടപടി. വീട്ടിൽ പ്രായമായവർ മാത്രമുള്ളവർ, കുട്ടികൾ മാത്രമുള്ളവർ, ഭർത്താവ് സ്ഥലത്തില്ലാത്തവർ തുടങ്ങിയ പരിഗണനകളൊന്നും നൽകാതെയാണ് വനിതാ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്. ചട്ടവിരുദ്ധ സ്ഥലം മാറ്റത്തിൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്.










0 comments