വി ഡി സതീശൻ കാപട്യത്തിന്റെ ആൾരൂപം

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Jun 28, 2026, 01:07 AM | 1 min read
ആലത്തൂർ
കാപട്യത്തിന്റെ ആൾരൂപമായി മുഖ്യമന്ത്രി വി ഡി സതീശൻ മാറിയതായി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിൽക്കുമ്പോൾ പറയുന്നതല്ല മുഖ്യമന്ത്രി ഇരിക്കുമ്പോൾ പറയുന്നത്. വള്ളംകളിക്ക് പൊതുഅവധി നൽകണമെന്ന് കുട്ടനാട് എംഎൽഎ ആവശ്യപ്പെട്ടപ്പോൾ നിൽക്കുമ്പോൾ പറഞ്ഞതല്ല മുഖ്യമന്ത്രി ഇരിക്കുമ്പോൾ പറഞ്ഞത്. ഇത് എംഎൽഎയെ മാത്രമല്ല നിയമസഭയെക്കൂടിയാണ് അവഹേളിക്കന്നത്. ഒരു കാര്യം പരിശോധിക്കാമെന്ന് പറഞ്ഞാൽ ആറുമാസത്തിനകം പരിശോധിച്ച് മറുപടി പറയണം. ഒരു മാസത്തിനകം ഇത്രയധികം മലക്കംമറിഞ്ഞ സർക്കാരുണ്ടോ. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ചട്ടംകൊണ്ടുവന്ന എൽഡിഎഫ് ആണ് കുഴപ്പമുണ്ടാക്കിയതെന്നാണ് മനോരമയും മാതൃഭൂമിയും പറയുന്നത്. പഴങ്ങളിൽനിന്നും പച്ചക്കറിയിൽനിന്നും മദ്യം ഉൽപ്പാദിപ്പിക്കാനാണ് ചട്ടംകൊണ്ടുവന്നത്. നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച് നിയമസഭ അംഗീകരിച്ച് ഗസറ്റിനകത്ത് പ്രസിദ്ധപ്പെടുത്തിയതാണ് ചട്ടം. ഇതിനെയാണ് മാധ്യമങ്ങൾ രഹസ്യരേഖ എന്ന് പറയുന്നത്. സ്വകാര്യ മദ്യ കമ്പനിക്ക് വേണ്ടി വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഒറ്റയടിക്ക് കുറച്ചു എന്നതാണ് വിവാദത്തിന്റെ അടിസ്ഥാനം. മൂന്നര വർഷം എൽഡിഎഫിന് മുന്നിൽ ഇൗ കമ്പനി അപേക്ഷയുമായി വന്നുവെങ്കിലും നികുതി കുറയ്‌ക്കാൻ തയ്യാറായില്ല. വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുറയ്‌ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അത് കൈയിൽ വച്ചാൽ മതിയെന്നും അന്ന് പറഞ്ഞ ആളാണ് വി ഡി സതീശൻ. അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ അതിവേഗം നികുതി കുറച്ചു. ഇതിനുള്ള ഉത്തേജനം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണം. രാമനെ അധികാരത്തിനായി ഉപയോഗിച്ചവർ ഇപ്പോൾ അഴിമതിക്കായും ഉപയോഗിക്കുകയാണെന്നും പി രാജീവ് പറഞ്ഞു.











0 comments