ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്
വി പൊന്നുക്കുട്ടൻ എൽഡിഎഫ് സ്ഥാനാർഥി

ആലത്തൂർ
ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പൊന്നുക്കുട്ടൻ (57) എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി എം ശശി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. കാവശേരി ഇരട്ടക്കുളം ചെറുകുളം വീട്ടിൽ പരേതരായ വേലന്റെയും ചെല്ലയുടെയും മകനാണ് വി പൊന്നുക്കുട്ടൻ. എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്നുവന്നു. എസ്‌എൻ കോളേജ് യൂണിറ്റ് സെക്രട്ടറി, ആലത്തൂർ ഏരിയ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ കാവശേരി പഞ്ചായത്ത് സെക്രട്ടറി, ആലത്തൂർ ബ്ലോക്ക് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1993ൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായി. കാവശേരി ലോക്കൽ കമ്മിറ്റി അംഗം, ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പട്ടികജാതി ക്ഷേമ സമിതിയുടെ പ്രഥമ ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1995ൽ കാവശേരി പഞ്ചായത്ത് അംഗമായും 2000ൽ ജില്ലാ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 10 വർഷം ജില്ലാ കോ–ഓപ്പറേറ്റീവ് പ്രിന്റിങ് പ്രസ് പ്രസിഡന്റായും നാലുവർഷം സംസ്ഥാന സഹകരണ വികസന ക്ഷേമനിധി ബോർഡ് അംഗമായും കോളനി അസോസിയേഷൻ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർഥി – യുവജന പ്രക്ഷോഭങ്ങളുടെ ഭാഗമായി 31 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: എം വി രാജേശ്വരി (ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക്). മക്കൾ: അപർണ, അമലേഷ്.










0 comments