മായമില്ലാതെ ഓണം
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചത് 526 കേന്ദ്രങ്ങൾ


സ്വന്തം ലേഖകൻ
Published on Sep 11, 2025, 12:06 AM | 1 min read
പാലക്കാട്
ഓണാഘോഷത്തിന് കരുതലായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ 12 സർക്കിളുകളിലായി പരിശോധന നടത്തിയത് 526 കേന്ദ്രങ്ങളിൽ. 418 സാമ്പിളുകൾ പരിശോധിച്ചു. കൃത്രിമം കണ്ടെത്തിയ നാലുസ്ഥാപനങ്ങൾക്ക് പിഴചുമത്തി. 13 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. ഹോട്ടലുകൾ, ബേക്കറികൾ, കാറ്ററിങ് യൂണിറ്റുകൾ, മത്സ്യ മാർക്കറ്റുകൾ, കള്ള് ഷാപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. സെപ്തംബർ ആദ്യ ആഴ്‌ചമുതൽ സിവിൽ സപ്ലൈസ്, ഫിഷറീസ്, എക്‌സൈസ് വകുപ്പുകളുമായി ചേർന്ന് സ്‌ക്വാഡ് തിരിഞ്ഞായിരുന്നു പരിശോധന. മീനാക്ഷിപുരം, വാളയാർ ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളിൽനിന്നായി 341 വാഹനങ്ങളിലായി 361 ഭക്ഷണ സാധനങ്ങൾ പരിശോധിച്ചു. ഇതിൽ 232 പാൽ സാമ്പിളുകളും ഉൾപ്പെടുന്നു. പച്ചക്കറി, വെളിച്ചെണ്ണ, കറിപ്പൊടികൾ, പലഹാരങ്ങൾ, കായവറവ്, ശർക്കരവരട്ടി, ഇൻസ്റ്റന്റ് പായസം പാക്കറ്റുകൾ തുടങ്ങിയവയാണ് കൂടുതലായും നോക്കിയത്. ഇതിൽനിന്ന് സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. മുഴുവൻ ദിവസവും രണ്ട് സ്ക്വാഡുകളായാണ് ജോലി ചെയ്‌തത്. മീനാക്ഷിപുരം അതിർത്തിയിൽ പാലക്കാട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും വാളയാറിൽ മറ്റുള്ള ജില്ലകളിൽനിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയ്‌ക്കുണ്ടായി. മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ചായിരുന്നു പ്രവർത്തനങ്ങൾ.








0 comments