ഒറ്റദിവസം 62 പേർക്ക് ഡെങ്കിപ്പനി

സ്വന്തം ലേഖകൻ
Published on Jul 29, 2026, 12:49 AM | 1 min read
പാലക്കാട്
ജില്ലയിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നു. ചൊവ്വാഴ്‌ച മാത്രം ജില്ലയിൽ 62 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിനൊപ്പം 43 പേർ നിരീക്ഷണത്തിലുമുണ്ട്. ഇതിനുമുന്പ് ജൂലൈ പതിനാലിനാണ് ഏറ്റവുമധികംപേർക്ക് ഡെങ്കി സ്ഥിരീകരിച്ചത്, 44 പേർക്ക്. 16ന് 33 പേർക്കും 12ന് 25 പേർക്കും 11ന് 22 പേർക്കും 21ന് 21 പേർക്കും രോഗം ബാധിച്ചു. ജൂലൈയിൽ ഇതുവരെ 295 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 23 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 25ന് മരിച്ച അന്പത്തിനാലുകാരന്റെ മരണകാരണം എലിപ്പനിയാണെന്ന് സംശയമുണ്ട്. ഇതുകൂടി കൂട്ടിയാൽ 16 പേരാണ് രണ്ടുമാസത്തിനിടെ പകർച്ചവ്യാധിയിൽ ജില്ലയിൽ പൊലിഞ്ഞത്. ഡെങ്കിപ്പനി ബാധിച്ചാണ് ഏറ്റവും കൂടുതൽപേർ മരിച്ചത്, ആറുപേർ. മൂന്ന് മാസത്തിനിടെ 675 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ജൂലൈ മാസം ഇതുവരെ 26,172 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തിയത്. ജൂണിൽ 31,335 പേർ പനിക്ക് ചികിത്സതേടി. സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സതേടിയവരെ കൂട്ടിയാൽ ഇത് ഇരട്ടിയാകും. ഡെങ്കിപ്പനി നിരക്ക് ദിനംപ്രതി വർധിക്കുമ്പോഴും ആരോഗ്യ–തദ്ദേശ വകുപ്പുകൾ ഉണർന്നുപ്രവർത്തിക്കുന്നില്ലെന്ന പരാതിയുണ്ട്. കൂടുതൽ പ്രതിരോധ പ്രവർത്തനം ആവശ്യമായ സാഹചര്യത്തിലും ആരോഗ്യ മന്ത്രിയുടെയും ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിമാരുടെയും ശ്രദ്ധ ഉണ്ടായിട്ടില്ല.










0 comments