10 ദിവസത്തിനിടെ 139 പേർക്ക് പനി സ്ഥിരീകരിച്ചു
രണ്ടരമാസം 7 മരണം; ഡെങ്കിപടരുന്നു


സ്വന്തം ലേഖകൻ
Published on Aug 12, 2026, 12:16 AM | 1 min read
പാലക്കാട്
ആശങ്ക ഇരട്ടിയാക്കി ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം. രണ്ടരമാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചുള്ള ഏഴാമത്തെ മരണമാണ് ചിറ്റൂരിലെ കുട്ടിയുടേത്. 10 ദിവസത്തിനിടെ 139 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാലുദിവസത്തിനിടെ മാത്രം 92 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈയിൽ ആകെ 295 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. എന്നാൽ, ആഗസ്‌തിലെ ആദ്യവാരം പിന്നിട്ടപ്പോഴേക്കും ജൂലൈയെ അപേക്ഷിച്ച് രോഗികൾ കൂടി. മൂന്നുമാസത്തിനിടെ 737 പേർ ജില്ലയിൽ ഡെങ്കിബാധിച്ച് ചികിത്സതേടിയത്. ജൂലൈയിൽ 29,204 പേരാണ് പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയത്. ജൂണിൽ 31,335 പേർ പനിക്ക് ചികിത്സതേടി. അതേസമയം, ആഗസ്‌തിലെ ആദ്യ 10 ദിവസത്തിനുള്ളിൽ 10,115 പേർ പനി ബാധിച്ച് ആശുപത്രികളിലെത്തി. പതിനഞ്ചിലധികം പേർക്ക് എലിപ്പനിയും ബാധിച്ചു. സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സതേടിയവരെ കൂട്ടിയാൽ ഇത് ഇരട്ടിയാകും.
പതിമൂന്നുകാരി മരിച്ചു
കൊഴിഞ്ഞാമ്പാറ
എരുത്തേമ്പതിയിൽ ഡെങ്കിപ്പനി ബാധിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. എരുത്തേമ്പതി വണ്ണാമട എൻജി കോളനിയിൽ അശ്വിനി(13)യാണ് ചൊവ്വ പുലർച്ചെ മൂന്നിന് തൃശൂർ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച പനിയെ തുടർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പനി കൂടിയതിനെ തുടർന്ന് ശനിയാഴ്ച പാലക്കാട്ടിലെ സ്വകാര്യ ആശുപത്രിയിലും ഞായറാഴ്ച തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. ചൊവ്വ പുലർച്ചെ മൂന്നിനാണ് മരിച്ചത്. ചിറ്റൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. അച്ഛൻ: ഉണ്ണികൃഷ്ണൻ. അമ്മ: ചിത്ര. സഹോദരി: ആതിര.










0 comments