5 വയസ്സുകാരന്റെ മരണം
കാരണം രക്ഷിതാക്കളുടെ അനാസ്ഥ

വൈ എൻ മനോജ്‌കുമാർ
പുതുപ്പരിയാരം
മുല്ലക്കര ആദിവാസി ഉന്നതിയിൽ അഞ്ചുവയസ്സുകാരൻ മരിച്ചത് രക്ഷിതാക്കളുടെ അനാസ്ഥമൂലമെന്ന് റിപ്പോർട്ട്. കൃഷ്ണൻകുട്ടി –- ഗിരിജ ദമ്പതികളുടെ മകൻ കെവിൻ ആണ് തുടർചികിത്സ കിട്ടാതെ കഴിഞ്ഞദിവസം മരിച്ചത്. വിദഗ്ദ ചികിത്സ വിവിധ ആശുപത്രികളില്‍ നല്‍കിയിട്ടുമുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സ മാതാപിതാക്കളുടെ താല്‍പ്പര്യകുറവ് മൂലം പൂര്‍ത്തിയാക്കാനായില്ല. പിന്നീട് പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രാധികൃതര്‍ തുടര്‍ച്ചയായി വീട്ടിലെത്തി ആരോഗ്യസ്ഥിതി കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ പലപ്പോഴും സഹകരിച്ചില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനിച്ചപ്പോൾതന്നെ പ്രായത്തിനനുസരിച്ച തൂക്കം ഉണ്ടായിരുന്നില്ല. ഒന്നരവയസ്സുവരെ എല്ലാ പ്രതിരോധ കുത്തിവയ്‌പ്പുകളും നൽകി. രണ്ടുവയസ്സിനുശേഷവും തൂക്കക്കുറവ്, നടക്കാൻ പ്രയാസം, പോഷകാഹാരക്കുറവ് എന്നിവ ശ്രദ്ധയിൽപ്പെട്ടതിനാൽ പുതുപ്പരിയാരം കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ തുടർചികിത്സയ്‌ക്ക് നിർദേശിച്ചു. അവിടെനിന്നും പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ 2023 മെയ് 29ന് പ്രവേശിപ്പിച്ചു. ജൂൺ ഒന്നിന് പ്രവേശിപ്പിച്ച് 26 വരെ ചികിത്സ തുടർന്നു. ഡെവലപ്‌മെന്റൽ റിഗ്രഷൻ (കുട്ടി മുമ്പ് നേടിയ കഴിവുകൾ നഷ്ടപ്പെടുന്ന അവസ്ഥ) ഉള്ളതുകൊണ്ട് വിദഗ്‌ധ ചികിത്സയ്‌ക്ക് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ നിർദേശിച്ചെങ്കിലും മാതാപിതാക്കളുടെ താൽപ്പര്യക്കുറവുമൂലം ചികിത്സ പൂർത്തിയാക്കിയില്ല. കടുത്ത പനിയും ശ്വാസതടസ്സവും വരുന്നതിനാൽ ആരോഗ്യപ്രവർത്തകരുടെ നിർബന്ധപ്രകാരം പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ 2024 ഏപ്രിൽ 30ന് കെവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ പലതവണ ന്യുമോണിയ വന്നു. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് നിർദേശിച്ചെങ്കിലും ചികിത്സ തീരുംമുമ്പ് മടങ്ങി. ഇതിനിടയിൽ ടി ബി സ്ഥിരീകരിച്ചതിനാൽ പുതുപ്പരിയാരം കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ സഹായത്തോടെ അങ്കണവാടി വഴി പോഷകാഹാരം നൽകി. കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ വീട് സന്ദർശിച്ചപ്പോൾ കുട്ടിയേയും കൊണ്ട് അമ്മ വനാതിർത്തിയിലേക്കുപോയി. കുട്ടിയുടെ ശരീരഭാരം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ മെയ്‌മാസം മെഡിക്കൽ ഓഫീസർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറെ വിവരം അറിയിച്ചു. ജൂൺ 28ന് കുട്ടിയെ സ്വകാര്യ ഡോക്ടറെ കാണിച്ചു. ജൂലൈ നാലിന് ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് പുതുപ്പരിയാരം കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. ദമ്പതികളുടെ രണ്ടാമത്തെ മകനാണ് കെവിൻ.









0 comments