ഹോട്ടലുകൾ പൂട്ടൽ ഭീഷണിയിൽ

ഒറ്റപ്പാലത്തെ ഹോട്ടലിൽ പാചകം ചെയ്യുന്ന ജീവനക്കാരൻ
സ്വന്തം ലേഖകൻ
Published on Mar 14, 2026, 12:31 AM | 1 min read
ഒറ്റപ്പാലം
പാചകവാതക സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. സ്വകാര്യ ഏജൻസികൾ സിലിണ്ടറുകൾ ഇരട്ടി വിലയ്ക്ക് വിറ്റ് അമിത ലാഭം കൊയ്യുന്നുവെന്നാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വ്യാപാരികൾ. ഷൊർണൂർ മുതൽ ഒറ്റപ്പാലം വരെയുള്ള ഹോട്ടലുകളും അമ്പലപ്പാറ, വാണിയംകുളം, കോതകുറുശി മേഖലയിലുള്ള ഹോട്ടലുകളും ഉൾപ്പെടുന്ന ഒറ്റപ്പാലം യൂണിറ്റിന് കീഴിൽ മാത്രം നൂറിലധികം ലൈസൻസ് ഉള്ള ഹോട്ടലുകളാണ് ഉള്ളത്. ഇതുകൂടാതെ ധാരാളം ചെറുകിട കച്ചവട സ്ഥാപനങ്ങളും ഇതേ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. പാചകവാതക സിലിണ്ടറിന്റെ ക്ഷാമം ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും. സ്വകാര്യ ഏജൻസികൾ ഇരട്ടി വിലയ്‌ക്കാണ് സിലിണ്ടറുകൾ വിൽക്കുന്നത്. ഇതിനെതിരെ നടപടി വേണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഒറ്റപ്പാലം യൂണിറ്റ് ഭാരവാഹികളായ എം സദാശിവൻ, പി ഇസ്മയിൽ, ടി ആര്‍ ജോഷ്, ഷബീർ അലി എന്നിവർ ആവശ്യപ്പെട്ടു.
ഒരുക്കും സമൂഹ അടുക്കള
മണ്ണാർക്കാട് വാണിജ്യ ഗ്യാസ് സിലിണ്ടർ വിതരണം നിലച്ച സാഹചര്യത്തിൽ ഹോട്ടലുകളിൽ സമൂഹ അടുക്കള ആരംഭിക്കാൻ തീരുമാനം. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റ് യോഗത്തിലാണിത്. ഹോട്ടലുകൾ അടച്ചിടാതെ പ്രവർത്തിപ്പിക്കാനാണ് യൂണിറ്റിനുകീഴിൽ വിറക് അടുപ്പിൽ സമൂഹ അടുക്കള തുടങ്ങാൻ തീരുമാനിച്ചത്. ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു അധ്യക്ഷനായി. മിൻഷാദ്, ജയൻ ജ്യോതി, നാസർ റയിൻബോ, സി സന്തോഷ്, ഫസൽ റഹ്മാൻ എന്നിവർ സംസാരിച്ചു.










0 comments