യുഡിഎഫിന്റെ നുണപ്രചാരണം പരാജയ ഭീതിയിൽ: സിപിഐ എം

സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ
പാലക്കാട്
പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എൻ എം ആർ റസാക്കിന് കിട്ടുന്ന വോട്ട് ബിജെപിയ്‌ക്ക് സഹായകമാകുമെന്ന യുഡിഎഫ് പ്രചാരണം പരാജയ ഭീതിമൂലമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. റസാക്കിന് വലിയ ജനപിന്തുണയാണ് മണ്ഡലത്തിൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ ആറായിരം വോട്ടിന്റെ വ്യത്യാസം മാത്രമാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ളത്. പാലക്കാട് 2021ൽ നടത്തിയ കുതന്ത്രങ്ങളുടെ അതേ മാതൃകയിലാണ് യുഡിഎഫ് ഇത്തവണയും പ്രചാരണം നടത്തുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഉൗഹിക്കാൻ പറ്റാത്ത നുണ പ്രചാരണങ്ങളുണ്ടാകും. ബിജെപി ജയിച്ചാലും എൽഡിഎഫ് ജയിക്കരുത് എന്നാണ് യുഡിഎഫിന്റെ ലക്ഷ്യം. പാലക്കാടും ഷാഫി പറന്പിൽ അതിനുള്ള ശ്രമത്തിലാണ്. ജില്ലയിൽ എൽഡിഎഫ് വൻ വിജയം നേടും. ജില്ലയിലെ ചില മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും രഹസ്യ ബാന്ധവത്തിലാണ്. മലമ്പുഴയിലും കോങ്ങാടും അതിനുള്ള ശ്രമം നടത്തുന്നു. യുഡിഎഫ് ഓരോ മണ്ഡലത്തിലും ബിജെപിയുടെ വോട്ട് വാങ്ങുകയാണ്. ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി ബിജെപി ജില്ലാ നേതാവിന് 50 ലക്ഷം രൂപ എറണാകുളത്തെ ഒരു ഏജൻസി മുഖേന വാഗ്‌ദാനം ചെയ്‌തതായി പറയുന്നു. ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ വയസ്സുമായി ബന്ധപ്പെട്ട വിഷയം എൽഡിഎഫ് ഉന്നയിച്ചപ്പോൾ ‘പരാതിക്കാർ കോടതിയിൽ പോകട്ടെ’ എന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥിയുടെ മറുപടി. പ്രചാരണത്തിനെത്തുന്ന സ്ഥാനാർഥിയെ തടയുന്നത് കൈയൂക്കിന്റെ ഭാഗമാണ്. ആർഎസ്‌എസിന്റെയും ബിജെപിയുടെയും കൈയൂക്കിന്റെ രാഷ്‌ട്രീയം വിലപ്പോകില്ല. ലൈംഗിക വൈകൃതങ്ങളും അഴിമതിയുമായി കോൺഗ്രസ് കേരളത്തിൽ പുതിയ രാഷ്‌ട്രീയ സംസ്കാരം രൂപപ്പെടുത്തുകയാണ്. അതിന്റെ കേന്ദ്രമായി പാലക്കാട് മാറുകയാണെന്നും സുരേഷ് ബാബു പറഞ്ഞു.










0 comments