കൊഴിഞ്ഞാന്പാറയിലെ മാർക്‌സിസ്‌റ്റ് വിരുദ്ധ മുന്നണി തകരുന്നു
നേതാവ് സിപിഐ എമ്മിനൊപ്പം

പാലക്കാട്
കൊഴിഞ്ഞാന്പാറ പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനുമുന്പായി രൂപംകൊണ്ട സിപിഐ എം വിരുദ്ധ മുന്നണി തകർച്ചയിലേക്ക്. മുന്നണിയുടെ നേതാവും കൊഴിഞ്ഞാന്പാറ പഞ്ചായത്തംഗവുമായ എൻ വിജയാനന്ദും കൂട്ടരും സിപിഐ എമ്മിനൊപ്പംചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെ മാർക്സിസ്‌റ്റ് വിരുദ്ധമുന്നണിക്ക് അൽപ്പായുസായി. കൊഴിഞ്ഞാന്പാറ മാതൃകയിൽ ജില്ലയിലാകെ സിപിഐ എമ്മിനെതിരെ മാർക്‌സിസ്‌റ്റ് വിരുദ്ധമുന്നണി രൂപീകരിക്കാൻ യുഡിഎഫ് ശ്രമം തുടങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ജാഥ ജില്ലയിലെത്തുന്പോൾ വലിയ പ്രഖ്യാപനം നടത്താനായിരുന്നു ലക്ഷ്യമിട്ടത്. ഇതിനെത്തുടർന്ന് മാധ്യമങ്ങളിൽ വലിയ വാർത്തയും വന്നുതുടങ്ങി. ഡെമോക്രാറ്റിക് മാർക്‌സിസ്‌റ്റ് ഫെഡറേഷൻ എന്ന പേരിൽ പുതിയ സംഘടനയും ഉണ്ടാക്കി. സിപിഐ എമ്മിലെ അസംതൃപ്‌തരുടെ സംഘടനയെന്നാണ് ഇതിനെക്കുറിച്ച് പ്രചാരണം നടത്തിയത്. കൊഴിഞ്ഞാന്പാറ മാതൃകയിൽ ജില്ലയിലാകെ സിപിഐ എം വിരുദ്ധമുന്നണി വ്യാപിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ജനസമ്മതിയുള്ള ഒരു നേതാവിനെയും മാർക്‌സിസ്‌റ്റ് വിരുദ്ധ മുന്നണിയിലേക്ക് കൊണ്ടുവരാൻ ഇതുവരെ യുഡിഎഫിനായില്ല. ഉൗഹാപോഹങ്ങൾ പ്രചരിപ്പിച്ച് സിപിഐ എമ്മിനെതിരെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് യുഡിഎഫ് തുടരുന്നത്. കൊഴിഞ്ഞാന്പാറയിൽ സിപിഐ എം വിരുദ്ധ മുന്നണിയുടെ പ്രധാന നേതാവ് എൻ വിജയാനന്ദ് പാർടിയിലേക്ക് തിരിച്ചുവന്നതോടെ യുഡിഎഫിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. വിജയാനന്ദിനെ മുൻനിർത്തിയാണ് കൊഴിഞ്ഞാന്പാറയിൽ സിപിഐ എം വിരുദ്ധമുന്നണിയുണ്ടാക്കാൻ യുഡിഎഫ് ശ്രമിച്ചത്. പഞ്ചായത്തിലെ പത്താം വാർഡ് അംഗമായ വിജയാനന്ദിനെ കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവിന്റെ നേതൃത്വത്തിൽ സിപിഐ എമ്മിലേക്ക് സ്വീകരിച്ചിരുന്നു.










0 comments