പെടാപ്പാട്


സ്വന്തം ലേഖകൻ
Published on May 17, 2026, 01:28 AM | 1 min read
പാലക്കാട്
പാചകവാതക ക്ഷാമത്തിലും ഇന്ധനവില വർധനയിലും കൈപൊള്ളി ജനങ്ങൾ. രണ്ടുമാസം മുമ്പുവരെ കുറഞ്ഞവിലയിൽ ലഭിച്ചിരുന്ന ഭക്ഷണങ്ങൾക്കെല്ലാം വിലകൂടി. 12 രൂപയുണ്ടായിരുന്ന ചായക്ക് നിലവിൽ 18 രൂപവരെ വിലയുണ്ട്. സദ്യ, ബിരിയാണി എന്നിവയ്‌ക്കും വലിയ വിലയാണ്. സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ ചുരുങ്ങിയ വിലയ്‌ക്ക് ലഭിക്കുന്ന ദോശ, അപ്പം എന്നിവയെല്ലാം ഹോട്ടലുകളിൽനിന്നും അപ്രത്യക്ഷമായി. ജോലിക്കാരുൾപ്പെടെ നിരവധിപേർ ദിവസവും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരുണ്ട്. റോക്കറ്റ് വേഗത്തിൽ വിലകൂടുമ്പോൾ തങ്ങൾ എന്തുചെയ്യുമെന്നാണ് അവരുടെ ചോദ്യം. അതേ സമയം ആശങ്കയിൽ കാതലുണ്ടെങ്കിലും നിസഹായരാണെന്നാണ് കടയുടമകൾ പറയുന്നത്. വില ഇനിയും കൂട്ടാനാകില്ലെന്നും തൽസ്ഥിതി തുടർന്നാൽ അടച്ചുപൂട്ടുകയേ മാർഗമുള്ളൂ എന്നും ഉടമകൾ പറയുന്നു. നല്ല കച്ചവടമുണ്ടായിരുന്ന ഹോട്ടലുകളിൽ പലതുംപൂട്ടി. ചെറുകിട ഹോട്ടലുകളെല്ലാം പൂട്ടലിന്റെ വക്കിലാണ്. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ തൊഴിലാളികൾക്ക് ജോലിയും നഷ്ടമായി. വാടക മുറികളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ അടുപ്പ് കത്തിക്കാൻ അനുവദിക്കാത്തതും വിനയാകുന്നുണ്ട്. കറന്റടുപ്പ് ഉപയോഗത്തിലും പരിമിതികളുണ്ട്. പാചകവാതക ക്ഷാമം വീർപ്പുമുട്ടിക്കുന്നതിനിടയിലാണ് ഇന്ധനവില വർധിപ്പിച്ച് കേന്ദ്ര സർക്കാരിന്റെ അടുത്ത ക്രൂരത. ഇന്ധന വില കൂടിയതോടെ സ്ഥിതി കൂടുതൽ പരിതാപകരമായി. നിത്യോപയോഗ സാധനങ്ങൾക്ക് എത്തിപ്പിടിക്കാനാകാത്ത വിധം വീണ്ടും വില ഉയരുമോയെന്ന ആശങ്കയിലാണ്.










0 comments