43 ഇടത്ത് കോൺഗ്രസ്–ബിജെപി ധാരണ: സിപിഐ എം
കോ–ലീ–ബി

പാലക്കാട് ജില്ലയിൽ 43 ഇടങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ തെരഞ്ഞെടുപ്പ് ധാരണയുള്ളതായി സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു പറഞ്ഞു. ബിജെപിക്ക് 43 ഇടങ്ങളിൽ സ്ഥാനാർഥി ഇല്ലാത്തത് അതുകൊണ്ടാണ്. ചിറ്റൂർ– തത്തമംഗലം നഗരസഭയിൽ കുറേ ഡിവിഷനുകളിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല. ഇവിടെ, 2015ലെ തെരഞ്ഞെടുപ്പിൽ 11 സീറ്റിൽ എൽഡിഎഫ് ജയിച്ചു. 2020ൽ ബിജെപി ആ 11 സീറ്റിലും സ്ഥാനാർഥിയെ നിർത്തിയില്ല. കോൺഗ്രസിനെ വിജയിപ്പിക്കുകയായിരുന്നു ലക്ഷ്യം. അത് മറികടന്നാണ് 16 സീറ്റിൽ എൽഡിഎഫ് ജയിച്ചത്. ലീഗ് അധികാരത്തിനുവേണ്ടി ആരുമായും കൂട്ടുകൂടും. കോലീബി സഖ്യം പലയിടത്തുമുണ്ട്. ചിലയിടങ്ങളിൽ മറനീക്കി പുറത്തുവരുന്നു. അതാണ് പുതുനഗരം പഞ്ചായത്തിലുണ്ടായത്. ഏത് വർഗീയവാദികളെ കൂട്ടുപിടിച്ചും അധികാരത്തിൽ വരികയെന്നതാണ് കോൺഗ്രസ് ലക്ഷ്യം. ബിജെപിയിൽ സീറ്റിനുവേണ്ടിയും പണത്തിനുവേണ്ടിയും തമ്മിലടി നടക്കുമ്പോൾ മാധ്യമങ്ങൾക്ക് അത് പ്രശ്‌നമല്ല. എൽഡിഎഫിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന് വരുത്താനുള്ള ശ്രമത്തിലാണ്. ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. സിപിഐ എമ്മും സിപിഐയും ഐക്യത്തോടെയാണ് പോകുന്നത്. തൃത്താലയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചു. ചിറ്റൂരിൽ സിപിഐ എമ്മും സിപിഐയും തമ്മിൽ ഒരു പ്രശ്‌നവുമില്ല. മണ്ണൂരിലും മുന്നണി സംവിധാനത്തിൽ മുന്നോട്ടുപോകാനാണ് ശ്രമം. യോജിച്ച് പോകണമെന്നാണ് ഇരുപാർടികളുടെയും ജില്ല, ഏരിയ നേതൃത്വത്തിന്റെ താൽപ്പര്യം. ചില വ്യക്തിതാൽപ്പര്യങ്ങളാണ് ഇതിനുതടസ്സം. അത് പരിഹരിക്കാൻ ശ്രമിക്കും. പാർടിയിൽ ചിലഘട്ടങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. അവ പരിഹരിച്ച് മുന്നോട്ടുപോകും. അതിലൊന്നും തൃപ്‌തിയില്ലാത്ത ചില ആളുകളുണ്ടാകും. അതിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ചിന്തയുള്ളവരുണ്ടാകും. അവർ മത്സരിക്കട്ടെ. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ജില്ലയിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. വധഭീഷണി ആക്ഷേപം: പരിശോധിക്കും അട്ടപ്പാടിയിൽ മുൻ ഏരിയ സെക്രട്ടറി വി ആർ രാമകൃഷ്‌ണനെതിരെ അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീർ വധഭീഷണി മുഴക്കിയെന്ന കാര്യം ശ്രദ്ധയിൽ വന്നിട്ടില്ല. വസ്‌തുതയുണ്ടെങ്കിൽ പരിശോധിക്കും.











0 comments