ഭക്ഷ്യഭദ്രതയിൽ 8,845 കുടുംബങ്ങൾ കൂടി

പാലക്കാട്
ജില്ലയിലെ അർഹരായ 8,845 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകൾ ഉറപ്പായി. സംസ്ഥാനത്താകെ നടത്തിയ തരംമാറ്റൽ പ്രക്രിയയിലൂടെയാണ് പുതുതായി ഇത്രയധികം കുടുംബങ്ങൾ ഭക്ഷ്യഭദ്രത കൈവരിച്ചത്. ഇതോടെ, ജില്ലയിലെ 8,22,775 റേഷൻകാർഡുകളിൽ അന്ത്യോദയ അന്നയോജന (മഞ്ഞ) വിഭാഗത്തിൽ 50,311 കാർഡുകളും പ്രയോരിറ്റി ഹൗസ് ഹോൾഡ് (-പിങ്ക്) വിഭാഗത്തിൽ 3,83,683 കാർഡുകളുമായി. ആകെ 30,66,926 ഗുണഭോക്താക്കളിൽ പകുതിപേരും 15,85,352 പേരും മുൻഗണനാ വിഭാഗത്തിലുള്ളവരാണ്. ഓൺലൈനായി ലഭിച്ച അപേക്ഷകളിൽനിന്നാണ് കാർഡുകൾ തരംമാറ്റിയത്. അന്ത്യോദയ അന്നയോജന വിഭാഗത്തിലേക്ക് മാറുന്നതിന് അവസാനഘട്ടത്തിൽ ലഭിച്ച 1,828 അപേക്ഷകളിൽ 966 കാർഡുകളും തരംമാറ്റി. സംസ്ഥാനത്താകെ 65,000 കാർഡുകളാണ് പുതുതായി മുൻഗണനാ വിഭാഗത്തിലേക്ക് മാറിയത്. കേന്ദ്രം കൊണ്ടുവന്ന നിബന്ധനകൾ മൂലം മുൻഗണനാ വിഭാഗത്തിന് പുറത്തായിപ്പോയ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഇൗ സർക്കാരിന്റെ കാലയളവിൽ അർഹമായ റേഷൻ കാർഡ് നേടിയെടുത്തത്. മുൻഗണനാ വിഭാഗത്തിൽനിന്ന് ഒരു കുടുംബത്തെ ഒഴിവാക്കിയാൽ മാത്രമേ മറ്റൊരു കുടുംബത്തിന് കാർഡ് നൽകാൻ കഴിയൂ എന്ന നിലവന്നു. സ്വമേധയാ സറണ്ടർ ചെയ്യാൻ അവസരം നൽകിയതിലൂടെയും ഓപ്പറേഷൻ യെല്ലോ എന്ന് പേരിട്ട തീവ്രപരിശോധനയിലൂടെയും അനർഹർ കൈവശംവച്ച കാർഡുകൾ മടക്കി വാങ്ങി അർഹരായവർക്ക് വിതരണം ചെയ്തു. അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി പ്രത്യേക താമസസ്ഥലം ഇല്ലാത്തവരും അലഞ്ഞ് തിരിയുന്നവരുമായ എല്ലാവർക്കും തദ്ദേശസ്വയംഭരണ വകുപ്പിന്റെ സർവേയിലൂടെ കണ്ടെത്തി കാർഡുകൾ നൽകിയിരുന്നു.










0 comments