പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം
വീട്ടീൽക്കയറി ആക്രമിച്ച 5 പേർ അറസ്റ്റിൽ


സ്വന്തം ലേഖകൻ
Published on Jul 25, 2026, 02:00 AM | 1 min read
പാലക്കാട്
സൗഹൃദത്തിൽനിന്ന് പിന്മാറിയ വിരോധത്തിൽ പ്ലസ് ടു വിദ്യാർഥിനിയുടെ വീട്ടിൽക്കയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സ്ഥിരം കുറ്റവാളികളായ അഞ്ച് യുവാക്കളെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചുണ്ണാമ്പുത്തറ സ്വദേശി സുബിൻ(20), വലിയങ്ങാടി ഹനുമാൻ കോവിലിന് സമീപം താമസിക്കുന്ന അർജുൻ(19), ശങ്കുവാരത്തോട് സ്വദേശി ഷൗക്കത്ത്(29), കടാങ്കോട് സ്വദേശി അക്ഷയ്(21), നവാസ്(22) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് വടക്കന്തറ സ്വദേശിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ചൊവ്വ പകൽ 11നാണ് കേസിനാസ്പദമായ സംഭവം. പ്ലസ്ടുവിന് പഠിക്കുന്ന പതിനേഴുകാരിയുമായി സുബിൻ പ്രണയത്തിലായിരുന്നു. എന്നാൽ സുബിൻ കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന ആളാണെന്ന് തിരിച്ചറിഞ്ഞതോടെ പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറി. ഇതിന്റെ വിരോധത്തിൽ രണ്ടു ബൈക്കുകളിലായെത്തിയ പ്രതികൾ പെൺകുട്ടിയുടെ വീടിന്റെ വാതിൽ കല്ലുകൊണ്ട് കുത്തിത്തകർക്കുകയും വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തകർക്കുകയും ചെയ്‌തു. പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിക്കുകയും കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. വീട്ടുകാരുടെ പരാതിയിൽ അന്വേഷണമാരംഭിച്ച പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുബിൻ പെൺകുട്ടിയോട് മോശമായി പെരുമാറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. പ്രതികളെല്ലാം ലഹരി ഉപയോഗിക്കുന്നവരും മോഷണം, അടിപിടി, ലഹരിമരുന്ന് കടത്ത് തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവരുമാണ്. അക്ഷയുടെ പേരിൽ 16 കേസ് നിലവിലുണ്ട്. മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങി ഒരാഴ്‌ച തികയും മുൻപാണ് ഇയാൾ വീണ്ടും അറസ്റ്റിലാകുന്നത്. അടിപിടി കേസിൽപ്പെട്ട് ജാമ്യത്തിലിറങ്ങി പത്തുദിവസം തികയും മുന്പാണ് അർജുൻ പിടിയിലായത്. 2024 ജനുവരിയിൽ പാലക്കാട് ബിഇഎം സ്കൂളിന് സമീപം ട്രാൻസ്ജെൻഡർ യുവതിയെ ആക്രമിച്ച കേസിൽ സുബിൻ, ഷൗക്കത്ത് എന്നിവർ ഉൾപ്പെട്ടിരുന്നു. ഈ കേസിൽ ഇവർ ജാമ്യത്തിലാണ്. നോർത്ത് സ്റ്റേഷനിലെ എസ്ഐമാരായ പ്രമോദ്, അജയ് എസ് മേനോൻ, എസ്‌സിപിഒമാരായ കെ പി മനീഷ്, കെ സുധീർ, എം രാജേഷ്, സി അജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.









0 comments