പ്രതിപക്ഷ ശ്രമം കോൺഗ്രസ്– ബിജെപി ഡീൽ മറയ്‌ക്കാൻ: സിപിഐ എം

പാലക്കാട്
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ കോൺഗ്രസ്– ബിജെപി വോട്ട് കച്ചവടം ഇൗ തെരഞ്ഞെടുപ്പിലും ആവർത്തിക്കുന്നുവെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു. ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് 10,671 വോട്ടാണ് കുറഞ്ഞത്. അത് യുഡിഎഫിന് ലഭിച്ചു. ആ ഡീൽ ഇൗ തെരഞ്ഞെടുപ്പിലും തുടരുന്നത് മറച്ചുവയ്‌ക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സി വേണുഗോപാലും സിപിഐ എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കും കോൺഗ്രസിനും പാലക്കാട് മണ്ഡലത്തിൽ വോട്ട് കുറഞ്ഞുവരികയായിരുന്നു. ഇത്തവണ പൊതുസമ്മതനായ വ്യക്തിയെ എൽഡിഎഫ് സ്ഥാനാർഥിയാക്കിയതോടെ മണ്ഡലത്തിൽ വലിയ സ്വീകാര്യതയുണ്ടായി. ഇത് യുഡിഎഫിനെ വിറളി പിടിപ്പിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തായിരുന്ന എൽഡിഎഫ്, തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൽഡിഎഫ്– യുഡിഎഫ് വോട്ട് വ്യത്യാസം 6,189 മാത്രമാണ്. മണ്ഡലത്തിൽ ഉൾപ്പെട്ട രണ്ട് പഞ്ചായത്തിലെ വോട്ടിങ് നിലയിൽ എൽഡിഎഫിനാണ് ഭൂരിപക്ഷം. മാത്തൂരിൽ 2731 ഉം, കണ്ണാടിയിൽ 737 വോട്ടിനും എൽഡിഎഫ് മുന്നിലാണ്. പിരായിരി പഞ്ചായത്തിൽ 432 വോട്ട് മാത്രമാണ് എൽഡിഎഫ്– യുഡിഎഫ് വ്യത്യാസം. പാലക്കാട് നഗരസഭയിൽ എൽഡിഎഫ് നില മെച്ചപ്പെടുത്തുകയും ചെയ്‌തു. സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും സ്ഥാനാർഥി മികവും എൽഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുന്ന ഘടകമാണ്. ഇത് യുഡിഎഫിനെ പരിഭ്രാന്തിയിലാക്കിയെന്നും ഇ എൻ സുരേഷ്‌ബാബു പറഞ്ഞു.










0 comments