വയോധികയെ ആക്രമിച്ച് മാലകവർന്ന കേസിൽ പ്രതി പിടിയിൽ

പാലക്കാട്
പൂടൂർ പുഴയുടെ സമീപം താമസിക്കുന്ന വയോധികയെ ആക്രമിച്ച് രണ്ടുപവന്റെ സ്വർണമാല കവർന്ന കേസിലെ പ്രതിയെ നോർത്ത് പൊലീസ് പിടികൂടി. കരിയങ്കോട് വാടകയ്ക്ക് താമസിക്കുന്ന നവക്കോട് കൊടുന്തിരപ്പുള്ളി സ്വദേശി ഇല്യാസ് (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 23-ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അറുപതുകാരിയായ വയോധിക തൊഴുത്തിൽ പശുവിനെ കറന്നുകൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ പ്രതി കല്ലുകൊണ്ട് ഇവരുടെ തലയ്‌ക്കടിച്ച് ഗുരുതര പരിക്കേൽപ്പിച്ചശേഷം മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആദ്യം ഇവരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രദേശത്ത് സിസിടിവി കാമറകൾ കുറവായിരുന്നതും ഇടവഴികൾ നിറഞ്ഞതുമായതിനാൽ വ്യക്തമായ ദൃശ്യങ്ങളോ തെളിവുകളോ കണ്ടെത്തുന്നത് അന്വേഷകസംഘത്തിന് വെല്ലുവിളിയായി. തുടർന്നുള്ള പരിശോധനയിൽ സംശയകരമായ രീതിയിൽ ഒരു ബൈക്കിന്റെ നിഴൽ കണ്ടു. ഇതിന്റെ സഞ്ചാരദിശ കേന്ദ്രീകരിച്ച് ദൂരെയുള്ള വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. മുമ്പ് പ്രതി പരാതിക്കാരിയുടെ വീടിന്റെ പരിസരത്ത് താമസിച്ചിരുന്നു. പ്രതി ഇല്യാസിനെ റിമാൻഡ് ചെയ്തു. എസ്‌എച്ച്‌ഒ പ്രമോദ്, എസ്‌സിപിഒമാരായ കെ പി മനീഷ്, കെ സുധീർ, എം രാജേഷ്, അജേഷ് സി മൈഷാദ്, ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments