അഞ്ചുമൂർത്തി മംഗലത്ത് ബസിനുപിന്നിൽ ലോറിയിടിച്ചു

ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് ലോറിയിടിച്ച് തകർന്ന ബസ്
വടക്കഞ്ചേരി
ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് സ്വകാര്യ ബസിന് പിന്നിൽ ലോറിയിടിച്ച് 12 പേർക്ക് പരിക്ക്. അഞ്ചുമൂർത്തി മംഗലം ബസ്‌സ്റ്റോപ്പിൽ ചൊവ്വ രാവിലെ 7.15നാണ് അപകടം. പാലക്കാട് നിന്ന് തൃശൂരിലേയയ്‌ക്ക് പോവുന്ന ബസ് ദേശീയപാതയിൽ ആളെ കയറ്റാനായി നിർത്തിയപ്പോൾ പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് ദേശീയപാതയിൽനിന്ന് സർവീസ് റോഡിലേക്ക് നീങ്ങി. ബസ് മറിയാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ അപകടത്തിന്റെ തീവ്രത കുറച്ചു. അഞ്ചുമൂർത്തി മംഗലം കിഴക്കേത്തറ സഫിൻ(16), വേണാട്ടുകളപ്പറമ്പ് കമലം(48), അഞ്ചുമൂർത്തി മംഗലം സ്വദേശികളായ കൃഷ്ണൻ(60), നൂർജഹാൻ(50), മായ(35) ആലത്തുർ സ്വദേശി ഇഡ്രിസ് അഹമ്മദ്(21), മംഗലം ഐടിസി കാവുപറമ്പ് കൃഷ്ണകുമാരി(40), വേണാട്ടുകളപ്പറമ്പ് ദേവകി(46), തരൂർ പ്ലാക്കൽ അമ്മുക്കുട്ടി(53), ആലത്തുർ ചീനിക്കോട് സൂരജ്(24), മുടപ്പല്ലൂർ ലക്ഷ്മീകാന്ത്(52), തമിഴ്‌നാട് അരിയല്ലൂർ സ്വദേശി പ്രഭാകരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 10 ദിവസത്തിനിടെ സമാനരീതിയിൽ നാല് അപകടമാണ് ഈ മേഖലയിൽ നടന്നത്. ഈ പ്രദേശത്ത് സർവീസ് റോഡിലൂടെയാണ് ബസുകൾ പോകേണ്ടതെങ്കിലും പലരും പാലിക്കാത്തതാണ് അപകടം പതിവാകുന്നത്. സർവീസ് റോഡിലൂടെ ബസുകൾ കടത്തിവിടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്തു.










0 comments