തെരുവുജീവിതത്തിന് അറുതിയായി ആനന്ദന് ശാന്തിഭവൻ അഭയകേന്ദ്രം

ചേർത്തല
വർഷങ്ങളായി ചേർത്തല നഗരത്തിൽ അലഞ്ഞുതിരിഞ്ഞ 55 വയസു-കാരൻ ആനന്ദന് പുന്നപ്ര ശാന്തിഭവൻ അഭയകേന്ദ്രമായി. ചേർത്തല ജനമൈത്രി പൊലീസും നഗരസഭ ആരോഗ്യവിഭാഗവും ചേർന്നാണ് ഇദ്ദേഹത്തെ സുരക്ഷിത തണലിലേക്ക് മാറ്റിയത്. നഗരസഭ വ്യാപാര സമുച്ചയം, ദേവിക്ഷേത്ര മൈതാനം, എസ്‌എൻഎം ഗവ. ബോയ്സ് എച്ച്‌എസ്‌എസ് എന്നിവിടങ്ങളിലായിരുന്നു ആനന്ദന്റെ അന്തിയുറക്കം. സുരക്ഷിതയിടത്തേക്ക് മാറ്റണമെന്ന ചേർത്തല ബിആർസി ഓട്ടിസം സെന്ററിൽനിന്ന് ആവശ്യം ഉയർന്നതോടെയാണ് അധികൃതരുടെ ഇടപെടൽ. ശാന്തിഭവനിലേക്ക് യാത്രയാക്കുന്നതിന് മുമ്പ് ജനമൈത്രി പൊലീസ് പുതുവസ്‌ത്രങ്ങൾ സമ്മാനിച്ചു. ബീറ്റ് ഓഫീസർ ഹരികൃഷ്‌ണൻ, ഉദ്യോഗസ്ഥരായ കെ കെ ജോസഫ്, എൻ ഡി അരുൺ എന്നിവരും നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും ജനപ്രതിനിധികളും ചേർന്നാണ് പുന്നപ്രയിലേക്ക് യാത്രയാക്കിയത്.











0 comments