print edition ചെന്താമരയുടെ ശിക്ഷാവിധിയിൽ വാദം ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷയിൽ ബുധനാഴ്‌ച കോടതി വാദം കേൾക്കും. പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത് ജോർജാണ് വാദം കേൾക്കുന്നത്. പോത്തുണ്ടി ബോയൻ കോളനിയിൽ തിരുത്തന്പാടം സുധാകരൻ (55), അമ്മ ലക്ഷ്‌മി (75) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി ചെന്താമര (ചെന്താമരാക്ഷൻ–60) കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2025 ജനുവരി 27നായിരുന്നു ഇരട്ടക്കൊലപാതകം. സുധാകരന്റെ ഭാര്യ സജിതയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ചെന്താമര സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യകൊലക്കേസിൽ 2025 ഒക്‌ടോബർ 15നാണ് ഇരട്ട ജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. എം ജെ വിജയകുമാറാണ് പബ്ലിക് പ്രോസിക്യൂട്ടർ.










0 comments