432 സ്‌കൂളുകൾ അയോഗ്യം

പാലക്കാട്
ജില്ലയിലെ പകുതിയോളം സ്‌കൂളുകൾ അധ്യയന വർഷത്തേക്ക് കടക്കുന്നത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടങ്ങളിൽ. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച 980 സ്‌കൂളിൽ 548 എണ്ണത്തിന് മാത്രമാണ് ഞായർ വൈകിട്ടുവരെ സർട്ടിഫിക്കറ്റ് ലഭിച്ചത്. 432 സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് തെളിയിക്കാനായില്ല. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പുതിയ സർക്കാർ അധികാരമേൽക്കാൻ വൈകിയതും സ്‌കൂൾ തുറക്കുംമുന്പ് സ്വീകരിക്കേണ്ട നടപടികളിലെ അവ്യക്തതയുമാണ് ഫിറ്റ്‌നസ് അവതാളത്തിലാക്കിയത്. അസിസ്റ്റന്റ് എൻജിനിയറുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളാണ് സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. സർക്കുലറിലെ നിർദേശപ്രകാരം വൈദ്യുത ഉപകരണങ്ങളുടെയും വയറിങ് സംവിധാനങ്ങളുടെയും സുരക്ഷ സാക്ഷ്യപ്പെടുത്താനാവശ്യമായ സാങ്കേതിക പ്രാവീണ്യം തങ്ങൾക്കില്ലെന്ന് അസിസ്റ്റന്റ് എൻജിനിയർമാർ സർക്കാരിനെ അറിയിച്ചിരുന്നു. ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവും നേടി. വൈദ്യുത, അഗ്‌നിരക്ഷാ പരിശോധനകളിൽനിന്ന് തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാരെ ഒഴിവാക്കി തദ്ദേശവകുപ്പ് ഉത്തരവിറക്കുകയും ചെയ്‌തു. ഇതോടെ സ്‌കൂളുകൾക്ക് പരിശോധന പൂർത്തിയാക്കാനായില്ല. ഫിറ്റ്‌നസ് ലഭിക്കാൻ വൈകിയതോടെ ഒരുമാസത്തിനുള്ളിൽ അംഗീകൃത വയർമാൻമാരുടെ സാക്ഷ്യപത്രം ഹാജരാക്കിയാൽ മതിയെന്നാണ് പ്രഥമാധ്യാപകർക്ക് യുഡിഎഫ് സർക്കാരിന്റെ പുതിയ നിർദേശം.










0 comments