തകർന്നത് 33 വീടുകൾ

പാലക്കാട്
മൂന്നുദിവസം തുടർച്ചയായി പെയ്ത കനത്ത മഴയിൽ ജില്ലയിൽ 31 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഞായർ രാത്രിയിലും തിങ്കളാഴ്‌ചയുമായി 12 വീടുകളാണ് തകർന്നത്. ചിറ്റൂര്‍ താലൂക്കിലെ മുതലമട, തെക്കേദേശം, മണ്ണാര്‍ക്കാട് താലൂക്കിലെ കോട്ടോപ്പാടം 3, കരിമ്പ 1, പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂര്‍ 1, വല്ലപ്പുഴ 1, വിളയൂർ, ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, ആലത്തൂര്‍ താലൂക്കിലെ വടക്കഞ്ചേരി 2, ആലത്തൂര്‍, പാലക്കാട് താലൂക്കിലെ കൊടുമ്പ്, മങ്കര എന്നീ വില്ലേജുകളിലാണ് വീടുകള്‍ ഭാഗികമായി തകർന്നത്. ആലത്തൂര്‍ താലൂക്കിലെ എരിമയൂര്‍ 1 വില്ലേജിലെ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. സുരക്ഷ മുന്നില്‍ക്കണ്ട് 16 പേരെ ബന്ധുവീടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. തിങ്കളാഴ്‌ച താരതമ്യേന മഴയിൽ കുറവുണ്ട്. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടില്ല. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ കാഞ്ഞിരപ്പുഴ അണക്കെട്ടിൽ തുറന്ന മൂന്ന് ഷട്ടറുകൾ 10 സെന്റിമീറ്റർ വീണ്ടും ഉയർത്തി. മംഗലം അണക്കെട്ടിൽ ആറ് ഷട്ടറുകൾ 30 സെന്റിമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. അതേസമയം ചൊവ്വാഴ്‌ച ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.










0 comments