◆ പാലക്കാട് ഡിവിഷൻ വിഭജനം
സ്ഥലംമാറ്റത്തിന് താല്‍പ്പര്യപത്രം ക്ഷണിച്ചു ആശങ്കയിൽ ജീവനക്കാർ

സ്വന്തം ലേഖകൻ
പാലക്കാട്
റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗളൂരു മേഖല മൈസൂർ ഡിവിഷനിലേക്ക് മാറ്റാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമായി ജീവനക്കാരെ മാറ്റാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മംഗളൂരുമുതൽ ഉള്ളാൾവരെയുള്ള നോൺ-ഗസറ്റഡ് ജീവനക്കാരിൽനിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു. സതേൺ റെയിൽവേയിൽ തുടരണോ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് മാറണോ എന്ന കാര്യത്തിലാണ് പാലക്കാട് ഡിവിഷണൽ പേഴ്സണൽ വിഭാഗം താല്‍പ്പര്യപത്രം ക്ഷണിച്ചത്. പൂരിപ്പിച്ച താല്‍പ്പര്യപത്ര ഫോമുകൾ 18-നകം സൂപ്പർവൈസർമാർക്ക് സമർപ്പിക്കണം. സൂപ്പർവൈസർമാർ 21-നകം പേഴ്സണൽ ബ്രാഞ്ചിലേക്ക് കൈമാറും. ജീവനക്കാർ നൽകുന്ന താല്‍പ്പര്യപത്രം അന്തിമമായിരിക്കും. ഇഷ്ടപ്രകാരമുള്ള താല്‍പ്പര്യപത്രം നൽകാമെങ്കിലും ജീവനക്കാർ ആശങ്കയിലാണ്. ദീർഘകാലം മറ്റ് ഡിവിഷനുകളിൽ ജോലി ചെയ്‌ത് പാലക്കാട്ടേക്ക് സ്ഥലംമാറിയെത്തിയ ജീവനക്കാരാണ് കൂടുതൽ പ്രതിസന്ധിയിലാകുക. സതേൺ റെയിൽവേയ്ക്കായി താല്‍പ്പര്യപത്രം കൊടുത്താലും പാലക്കാട് ഡിവിഷന്റെ ഭാഗമായി തുടരാൻ കഴിയുമോയെന്നാണ് ഇവരുടെ ആശങ്ക. പാലക്കാട് ഡിവിഷനിൽ ആവശ്യത്തിന് തസ്‌തികകൾ ഇല്ലാത്തിനാൽ സതേൺ റെയിൽവേയിലേക്ക് താല്‍പ്പര്യപത്രം കൊടുത്താലും സ്ഥലംമാറ്റം എളുപ്പമാകില്ല. പാലക്കാട് പിറ്റ്‌ലൈൻ, വെസ്റ്റ്‌ഹിൽ പിറ്റ്‌ലൈൻ, ഷൊർണുർ ഐഒഎച്ച് എന്നിവയുടെ പണി പൂർത്തിയായാൽ മാത്രമേ രംഗത്തുള്ള തൊഴിലാളികൾക്ക് സതേൺ റെയിവേയിലേക്ക് സ്ഥലംമാറ്റം ലഭിക്കൂ. പാലക്കാട് പിറ്റ്‌ലൈൻ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല, കോഴിക്കോട് വെസ്റ്റ്‌ഹില്ലിൽ പിറ്റ്‌ലൈൻ നിർമിക്കുമെന്ന് റെയിൽവേ നേരത്തേ പറഞ്ഞെങ്കിലും നടപടികൾ ആയിട്ടില്ല. ഷൊർണൂരിൽ ഐഒഎച്ച് ഷെഡ് പൂർണമായി പ്രവർത്തന സജ്ജവുമല്ല. ഡിവിഷൻ വിഭജനത്തിനെതിരെ വലിയ പ്രതിഷേധം നിലനിൽക്കെയാണ് ഏകപക്ഷീയമായ തീരുമാനവുമായി റെയിൽവേ മുന്നോട്ടുപോകുന്നത്.










0 comments