കൂടെയുണ്ട്... സര്‍ക്കാര്‍
ലക്ഷം മനസ്സുനിറച്ച് സ്ത്രീ സുരക്ഷാപദ്ധതി

കോഴിക്കോട്
സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കാൻ ആരംഭിച്ച ‘സ്ത്രീ സുരക്ഷ’ പദ്ധതിയെ നെഞ്ചേറ്റി സ്ത്രീസമൂഹം. ജില്ലയിൽ 1,12,166 പേരുടെ അക്കൗണ്ടിലേക്ക് 1000 രൂപവീതം എത്തി. 11.21 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയ്ക്കായി ജില്ലയിൽമാത്രം ചെലവഴിച്ചത്. നവകേരളത്തിലേക്കുള്ള യാത്രയിൽ നാഴികക്കല്ലായിമാറുകയാണ് പദ്ധതി. ഇതുവരെ ലഭിച്ചതിൽ പരിശോധന പൂര്‍ത്തിയാക്കി അര്‍ഹരെന്ന് കണ്ടെത്തിയ അപേക്ഷകര്‍ക്കാണ് ആദ്യഘട്ടത്തിൽ പണം ലഭിച്ചത്. ഡിസംബർ 22മുതലാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. അപേക്ഷകളുടെ പരിശോധന തുടരുകയാണ്. മറ്റ് ക്ഷേമ പെൻഷൻ പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്ത 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമായാണ് പദ്ധതി. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. എല്ലാ മാസവും 1000 രൂപവീതം അക്കൗണ്ടിലെത്തും. അപേക്ഷകൾ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. അപേക്ഷിക്കാൻ തദ്ദേശ വകുപ്പിന്റെ കെ-സ്മാർട്ട് വെബ്സൈറ്റ് (ksmart.lsgkerala.gov.in) വഴി തദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടത്. പ്രായം തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ്/സ്കൂൾ സർട്ടിഫിക്കറ്റ്/ ലൈസൻസ്/പാസ്പോർട്ട്/ മെഡിക്കൽ സർട്ടിഫിക്കറ്റ്), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (ഐഎഫ്‌എസ്‌സി കോഡ് സഹിതം), ആധാർ കാർഡ്, സ്വയംസാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന എന്നിവയുൾപ്പെടെ വേണം അപേക്ഷിക്കാൻ. സംസ്ഥാനത്താകെ 10.18 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പദ്ധതി വഴി 101.80 കോടി രൂപയാണ് എത്തിയത്.










0 comments