വികസനം വേണം പക്ഷേ... ഞങ്ങൾക്കിവിടെ ജീവിക്കണ്ടേ

പരാതി ഉയർന്നതിനെ തുടർന്ന് പൊടിപടലമുണ്ടാവാതിരിക്കാൻ റോഡ് നനയ്‌ക്കുന്ന കമ്പനി ജീവനക്കാർ
വി ബൈജു
Published on Mar 06, 2025, 02:40 AM | 1 min read
എലത്തൂർ
വികസനത്തിന്റെ പേരിൽ എലത്തൂരിലെ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന ത്യാഗത്തിന് കൈയ്യും കണക്കുമില്ല. എലത്തൂരിൽ പ്രവർത്തിക്കുന്ന കോൺക്രീറ്റ് നിർമാണ കമ്പനികളുടെ ലാഭക്കൊതിയിൽ എലത്തൂരിലെ ജനങ്ങളുടെ ആരോഗ്യവും പണയം വയ്‌ക്കുകയാണ്. വർഷങ്ങളായി തുടരുന്ന റയിൽവേ അവഗണന, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുമായി ബന്ധപ്പെട്ട ഇന്ധന ചോർച്ചയടക്കമുള്ള വിഷയങ്ങൾക്ക് പുറമെയാണിത്. എലത്തൂർ ബസ് സ്റ്റാൻഡിന് സമീപം കോരപ്പുഴ പാലത്തിന് മുമ്പിലായി പകൽ നിറഞ്ഞ പൊടിപടലമാണ്. കോൺക്രീറ്റ് കമ്പനി പുറത്തുവിടുന്ന പൊടിപടലങ്ങൾ സമീപപ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും കടകളിലും വൃക്ഷലതാദികളിലും നിറയുന്നു. ഇവിടുന്ന് പുറത്തുവിടുന്ന കെമിക്കൽ കലർന്ന വെള്ളവും ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നു. ആസ്ത്മ, ശ്വാസതടസ്സം പോലുള്ള രോഗമുള്ളവർക്ക് എലത്തൂരിൽ ജീവിക്കാനേ പറ്റാത്ത അവസ്ഥ. ദേശീയപാതയിലൂടെ അതിവേഗം പോവുന്ന ദീർഘദൂരബസ്സുകൾ പോയാൽ പിന്നെ പൊടിപടലംകൊണ്ട് റോഡ് കാണാനാവാത്ത അവസ്ഥയാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുകയും ചെയ്തു. പുതുതായി ആരംഭിച്ച കമ്പനിക്ക് പുറമെ ഇപ്പോൾ ദേശീയപാത നിർമാണത്തിന്റ ഭാഗമായ കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റും പ്രവർത്തനം തുടങ്ങിയതോടെ ജനജീവിതം പിന്നെയും ദുഷ്‌കരമായിരിക്കുകയാണ്. ദിവസേന എലത്തൂർ സ്റ്റാൻഡിൽ നിന്ന് യാത്ര ചെയ്യുന്നവരും ബസ് ജീവനക്കാരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. കോർപറേഷൻ മേയർ, ആരോഗ്യവിഭാഗം, എലത്തൂർ സിഐ എന്നിവർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
ആരോഗ്യ പ്രശ്നങ്ങളുണ്ടാവും
റെയിലിന് മറുഭാഗത്തെ 700–-ഓളം വീട്ടുകാർ ആശ്രയിക്കുന്ന വഴിയാണ് റെയിൽവേ അണ്ടർ പാസ്. ഈ അണ്ടർ പാസ് കടന്നുവന്ന് കോഴിക്കോട്, കൊയിലാണ്ടി ഭാഗത്തേക്ക് പോവേണ്ടുന്ന വിദ്യാർഥികളടക്കമുള്ള ജനങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും.
ഷിബു ചന്ദ്രാേദയം സെക്രട്ടറി, വോയ്സ് ഓഫ് ഈസ്റ്റ്
അതീവ ഗുരുതരം വിഷയം അധികാരികൾ ഗൗരവത്തോടെ കാണണം. കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് ജനങ്ങൾക്ക് ദുരിതമാവുകയാണ്. എങ്ങനെയാണ് ഇവർക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചതെന്ന് പരിശോധിക്കണം.
പി പ്രകാശൻ (റിട്ട. അധ്യാപകൻ)










0 comments