ad
Deshabhimani

വീടിനുള്ള മലിനജല ടാങ്കിന് *കുഴിയെടുത്തപ്പോൾ തുരങ്കം

മറ്റത്തിൽ തോമസിന്റെ വീട്ടുപറമ്പിൽ കണ്ടെത്തിയ തുരങ്കം

മറ്റത്തിൽ തോമസിന്റെ വീട്ടുപറമ്പിൽ കണ്ടെത്തിയ തുരങ്കം

വെബ് ഡെസ്ക്

Published on Jun 03, 2026, 12:29 AM | 1 min read

താമരശേരി

പഴയ വീട് പൊളിച്ചുമാറ്റി ഒരുക്കുന്ന പുതിയ വീടിന് പിറകിലായി മലിനജല ടാങ്ക് നിർമിക്കാൻ കുഴിയെടുത്തപ്പോൾ തുരങ്കം കണ്ടെത്തി. പുതുപ്പാടി പെരുമ്പള്ളി ചെറുപ്ലാട് താമസിക്കുന്ന മറ്റത്തിൽ തോമസിന്റെ വീട്ടുപറമ്പിലാണ് തുരങ്കം.

ഞായർ പകൽ ഒന്നോടെയാണ് പറമ്പിന് അടിയിൽ ഇരുപതടിയോളം താഴ്ചയിൽ പാറക്കെട്ടുള്ള തുരങ്കമുഖം ശ്രദ്ധയിൽപ്പെട്ടതെന്ന് മറ്റത്തിൽ തോമസും ഭാര്യ സൂസിയും പറഞ്ഞു. പണിനടക്കുന്ന വീടിന് പിറകിൽ ആദ്യം സെപ്റ്റിക് ടാങ്കിനും തൊട്ടടുത്തായി മലിനജല ടാങ്കിനും കുഴിയെടുത്തു. ഇതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ കൈ ഗർത്തത്തിലേക്ക് ആഴ്ന്നുപോവുകയായിരുന്നു. മണ്ണ് മാറ്റിയപ്പോഴാണ് തുരങ്കം കണ്ടത്. തുരങ്കത്തിന്റെ മറുഭാഗം സെപ്റ്റിക് ടാങ്കിന് എടുത്ത കുഴിയ്ക്ക് അടിയിലൂടെ അപ്പുറത്തേക്ക് നീണ്ടുകിടക്കുകയാണ്. മണ്ണുമാന്തി യന്ത്രം ജീവനക്കാരൻ ഇറങ്ങിനോക്കിയെങ്കിലും ഓക്‌സിജൻ കുറഞ്ഞ തുരങ്കഭാഗത്ത് ശ്വാസമെടുക്കാനാവാതെ വന്നതോടെ തിരിച്ചുകയറി. തുടർന്ന് ഈങ്ങാപ്പുഴ വില്ലേജ് ഓഫീസിൽ വിവരമറിയിച്ചു. താമരശേരി തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസ്, ഡെപ്യൂട്ടി തഹസിൽദാർ ആർ പ്രശാന്ത്‌ എന്നിവർ സ്ഥലം സന്ദർശിച്ചു.

ഭൂഗർഭജലം ഒഴുകിപ്പോവുന്ന തുരങ്കമാവാമെന്നാണ് പ്രാഥമിക നിഗമനമെന്നും തുടർപരിശോധനയ്‌ക്ക്‌ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ച് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകുമെന്നും സംഘം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home