പണിമുടക്ക് പൂർണം; ബാങ്കിങ് മേഖല സ്തംഭിച്ചു

അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന്റെ ഭാഗമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് കോഴിക്കോട്ട് നടത്തിയ പ്രകടനം.
കോഴിക്കോട്
വിവിധ ആവശ്യങ്ങളുന്നയിച്ച് പൊതുമേഖലാ ബാങ്ക് ജീവനക്കാർ നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണം. സ്വകാര്യ മേഖലാ ബാങ്ക് ജീവനക്കാർ കൂടി പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരരംഗത്ത് വന്നതോടെ ബാങ്കിങ് മേഖല പൂർണമായി സ്തംഭിച്ചു. ഏതാനം ചില ജീവനക്കാർ ജോലിക്കെത്തിയെങ്കിലും ബാങ്കിങ് പ്രവർത്തനങ്ങൾ നടത്താനായില്ല. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. പ്രവൃത്തിദിനം അഞ്ചായി ചുരുക്കുക, പെൻഷൻ അനുബന്ധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബിജെപി അനുകൂല സംഘടനകൾ ഒഴികെയുള്ളവർ സമരത്തിന്റെ ഭാഗമായി. 28,29, 30 തീയതികളിൽ രണ്ടാംഘട്ട പണിമുടക്ക് നടക്കും. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിനും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. പണിമുടക്കിയ ജീവനക്കാർ കോഴിക്കോട്ടും വടകരയിലും പ്രകടനവും പൊതുയോഗവും നടത്തി. കോഴിക്കോട് മാനാഞ്ചിറ എസ്‌ബിഐ പരിസരത്തുനിന്ന് പ്രകടനം തുടങ്ങി. തുടർന്നുനടന്ന പൊതുയോഗം ഫൈസൽ ബാബു എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എഐബിഒസി സംസ്ഥാന ഡെപ്യൂട്ടി ജന. സെക്രട്ടറി ഇ ജെ രജനീഷ് അധ്യക്ഷനായി. ബെ-ഫി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി രാജീവൻ, എൻസിബിഇ സംസ്ഥാന ജന. സെക്രട്ടറി വി ഗിരീശൻ, എഐബിഇഎ ജില്ലാ സെക്രട്ടറി ബോധിസത്വൻ കെ റെജി, ഐഎൻബിഇഎഫ് ജില്ലാ സെക്രട്ടറി എ ആർ അഭിജിത്ത്, സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ ഡെപ്യൂട്ടി സെക്രട്ടറി ഐ കെ ബിജു തുടങ്ങിയവർ സംസാരിച്ചു. ട്രേഡ് യൂണിയൻ പ്രതിനിധികളായ എം ഗിരീഷ്, പി കെ നാസർ, കെ രാജീവ് എന്നിവരും സമരത്തെ അഭിസംബോധന ചെയ്തു.










0 comments