തീരുന്നില്ല, ഓണം വൈബ്

ജില്ലാ ഓണാഘോഷത്തിന്റെ ഭാഗമായി ബീച്ച് ഓപ്പൺ സ്റ്റേജിൽ സൗഷ്ഠവ കോഴിക്കോട് അവതരിപ്പിച്ച നൃത്തപരിപാടി
കോഴിക്കോട്
തിരുവോണം കഴിഞ്ഞിട്ട് നാല് ദിവസം പിന്നിട്ടിട്ടും കോഴിക്കോട്ടുകാര്‍ ഓണം വൈബിൽ തുടരുകയാണ്. ആഘോഷത്തിമിര്‍പ്പിൽ ജെൻസിയും മുതിര്‍ന്നവരും മത്സരിക്കുന്നുണ്ട്. വാരാന്ത്യമായതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കാണ്. നാട്ടിൽ ഓണാവധിക്ക് എത്തിയവർ പ്രിയപ്പെട്ടവർക്കൊപ്പം ഓണയാത്രകളിലാണ്. നഗരത്തിൽ ഓണപ്പരിപാടികൾ നടക്കുന്നതിനാൽ സമീപ ജില്ലകളിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പവും കുടുംബമായും ആളുകൾ കോഴിക്കോട്ടെത്തുന്നുണ്ട്. നഗരത്തിൽ വിവിധ വേദികളിൽ നടക്കുന്ന ഓണാഘോഷ പരിപാടികൾ ഞായർ സമാപിക്കും. ശനിയാഴ്‌ച ബീച്ച് ഫ്രീഡം സ്‌ക്വയറിൽ അരങ്ങേറിയ സൗഷ്ഠവ കോഴിക്കോടിന്റെ നൃത്ത നൃത്യങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതായി. ഇതേ വേദിയിൽ മധു ബാലകൃഷ്ണന്റെയും സംഘത്തിന്റെയും ഓര്‍ക്കസ്ട്ര കടൽത്തീരത്ത് താളലയം തീർത്തു. ഭട്ട് റോഡ് ബീച്ചിൽ അവതരിപ്പിച്ച കോഴിക്കോട് ബ്രഹ്മ കലാക്ഷേത്രയുടെ പാട്ടും ചിരിയും പരിപാടിയും വേറിട്ടതായി. ടൗണ്‍ഹാളിൽ നിറസദസ്സിന് മുന്നിലാണ് നാടകങ്ങൾ അവതരിപ്പിച്ചത്. വടകര അകം തിയറ്റര്‍ ഗ്രൂപ്പിന്റെ "ക്ണാപ്പന്‍', നടുവട്ടം ഉറവ് സാംസ്‌കാരിക വേദിയുടെ "മുച്ചീട്ടുകളിക്കാരന്റെ മകള്‍' എന്നീ നാടകങ്ങളാണ് അരങ്ങേറിയത്. വേദിയിൽ ഇന്ന് ബീച്ച് ഫ്രീഡം സ്‌ക്വയര്‍: വൈകിട്ട് 6: സമാപന സമ്മേളനം, സ്റ്റീഫന്‍ ദേവസ്സിയുടെ ഫ്യൂഷന്‍ മ്യൂസിക്.










0 comments