മാനാഞ്ചിറ–മലാപ്പറമ്പ് റോഡ്: ട്രയൽ റൺ നടത്തി
കുരുക്കൊഴിയാൻ മീഡിയന്റെ വീതി കുറയ്‌ക്കണം


സ്വന്തം ലേഖകൻ
Published on May 22, 2026, 01:20 AM | 1 min read
കോഴിക്കോട്
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച മാനാഞ്ചിറ–- മലാപ്പറമ്പ് നാലുവരിപ്പാത റോഡിലൂടെ ട്രയൽ റൺ നടത്തി. വ്യാഴാഴ്‌ച ക്രിസ്ത്യൻ കോളജ് മുതൽ സിഎസ്ഐ ഏരിയ വരെയുള്ള മേഖലയിൽ വൺവേ ഒഴിവാക്കാനായിരുന്നു ട്രയൽ റൺ. നാലുവരിപ്പാതയുടെ ഒരു ട്രാക്കിലൂടെ മാത്രം വാഹനങ്ങൾ കടത്തിവിട്ടപ്പോൾ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ക്രിസ്ത്യൻ കോളജിനും മാനാഞ്ചിറക്കുമിടയിൽ മീഡിയന്റെ വീതി രണ്ട് മീറ്ററുള്ളതിനാൽ റോഡിനാവശ്യമായ സൗകര്യം ലഭിക്കുന്നില്ലെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു. ഇതിന് പരിഹാരം കണ്ടെത്തുന്നതിന് മീഡിയന്റെ വീതി ഒന്നര മീറ്ററായി കുറയ്ക്കാൻ റോഡ് നിർമാണ ചുമതലയുള്ള കെആർഎഫ്ബിയോട് ആവശ്യപ്പെടുമെന്ന് ട്രാഫിക് ഇൻസ്പെക്ടർ അബ്ദുൽ ഹഖീം പറഞ്ഞു. കെആർഎഫ്ബി എൻജിനിയറുടെ സാന്നിധ്യത്തിലായിരുന്നു ട്രയൽ റൺ. മാവൂർ റോഡ് ജങ്ഷനും മാനാഞ്ചിറക്കുമിടയിലാണ് ഏറെ ഗതാഗതക്കുരുക്കുണ്ടായത്. സിഎച്ച് മേൽപ്പാലം ജങ്ഷനിലും കുരുക്കുണ്ടായി. സ്കൂളുകൾ തുറക്കുന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന സാഹചര്യത്തിലാണ് ട്രയൽ റൺ നടത്തിയത്. എന്നാൽ പുതിയ പരിഷ്‌കാരം കൂടുതൽ ഗതാഗതക്കുരുക്കിന് കാരണമാവുമെന്നാണ് വിലയിരുത്തൽ. 24 മീറ്ററാണ് റോഡിന്റെ വീതിയെങ്കിലും എല്ലായിടത്തും ഒരുപോലെ ഇതിന്റെ സൗകര്യം ഇല്ല. മീഡിയന്റെ ഇരുവശത്തുമായി ഏഴ് മുതൽ 8.5 മീറ്റർ വരെ വീതിയിൽ രണ്ടുവരി വീതമുള്ള പാതകളാണ് ഇരുവശത്തുമായുള്ളത്. മീഡിയൻ ഒന്നര മീറ്ററായി കുറയ്ക്കുന്നതോടെ വാഹനങ്ങളുടെ ഞെരുക്കം കുറയുമെന്നാണ് പ്രതീക്ഷ.










0 comments