ഓണാഘോഷത്തിന് ഒരുങ്ങി നാട്

കോഴിക്കോട്
ഇൗ വർഷത്തെ ജില്ലാതല ഓണാഘോഷ പരിപാടികൾ 22 മുതൽ 30 വരെ നടക്കും. 22ന് പൂക്കള മത്സരത്തോടെ പരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ അവരവരുടെ ആസ്ഥാനത്ത് പൂക്കളമിടും. 23ന് പകൽ മൂന്നിന് കോഴിക്കോട് സൗത്ത് ബീച്ച് മുതൽ ഫ്രീഡം സ്‌ക്വയർ വരെ വിളംബര ഘോഷയാത്ര നടക്കും. ഓണാഘോഷ പരിപാടികൾ 24ന് വൈകിട്ട് ആറിന് പ്രധാന വേദിയായ ബീച്ചിൽ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനംചെയ്യും. ബീച്ച്, ടൗൺ ഹാൾ, ഭട്ട് റോഡ്, മാനാഞ്ചിറ, കുറ്റിച്ചിറ, തളി എന്നിവിടങ്ങളാണ് നഗരത്തിലെ വേദികൾ. 25ന് കോരപ്പുഴയിൽ ജലോത്സവം, 26ന് അകലാപ്പുഴ, 27ന് കാപ്പാട്, 29ന് ഉള്ളൂർ കടവിൽ കയാക്കിങ് ഫെസ്റ്റ് എന്നിങ്ങനെ പരിപാടികൾ അരങ്ങേറും. ബീച്ചിൽ 24ന് തൈക്കൂടം ബാൻഡിന്റെ പരിപാടിയും 25ന് നടി ലക്ഷ്മി ഗോപാലസ്വാമിയും സംഘവും ഒരുക്കുന്ന നൃത്തപരിപാടിയും ഹരീഷ് കണാരനും നിർമൽ പാലാഴിയും അവതരിപ്പിക്കുന്ന കോമഡി ഷോയുമുണ്ടാകും. 26ന് നരേഷ് അയ്യർ ഷോ, കൊച്ചി ധ്വനിതരംഗിന്റെ നൃത്തം, 27ന് ഹരിശങ്കറിന്റെ ഗാനമേള, ബിജുല ബാലകൃഷ്ണന്റെ കുച്ചിപ്പുടി, 28ന് വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ച പരിപാടി, ഷഹബാസ് അമന്റെ ഗസൽ നൈറ്റ്, 29ന് മധു ബാലകൃഷ്ണന്റെ ഗാനമേള എന്നിവയുണ്ടാകും. 30ന് സമാപന സമ്മേളനം മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനംചെയ്യും. തുടർന്ന് സ്റ്റീഫൻ ദേവസ്യയുടെ സംഗീതപരിപാടി നടക്കും. വാർത്താ സമ്മേളനത്തിൽ കലക്ടർ എം എസ് മാധവിക്കുട്ടി, എംഎൽഎമാരായ കെ ജയന്ത്, ഫൈസൽ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ എന്നിവർ പങ്കെടുത്തു. മറ്റ് വേദികൾ ഭട്ട് റോഡ് ബീച്ച് (ആഗസ്‌ത് 25, -29) സൂഫി ഡാൻസ്, ഗാനമേള, നൃത്തപരിപാടികൾ ടൗൺ ഹാൾ (25, -29) നാടകം മാനാഞ്ചിറ (25–-27) നാടൻ കലകൾ കുറ്റിച്ചിറ (25-–27)- ഗസൽ, കോൽക്കളി, വനിതാ ഗാനമേള തളി (25, -27)- ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്










0 comments