ഓളപ്പരപ്പിലെ ആവേശത്തിന് നാടൊരുങ്ങി

നെഹ്‌റുട്രോഫി മത്സരത്തിനായി പുന്നമടയിൽ ട്രാക്കിൽ പരിശീലിക്കുന്ന പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ
സ്വന്തം ലേഖകൻ
Published on Aug 21, 2026, 02:30 AM | 1 min read
ആലപ്പുഴ
പുന്നമടക്കായലിലെ ഓളപ്പരപ്പിൽ ശനിയാഴ്‌ച തുഴച്ചിലിൻ ആവേശമുയരും. ഒരേ താളവും പാട്ടുമായി 71 വള്ളങ്ങൾ ആലപ്പുഴയുടെ ഹൃദയം കീഴടക്കും. 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആവേശപ്പൂരമാക്കാൻ നാടും നഗരവും ഒരുങ്ങി. വള്ളംകളി കാണാനും കിഴക്കിന്റെ വെനീസിലെ കാഴ്‌ചകൾ ആസ്വദിക്കാനും ഇതരനാടുകളിൽ നിന്നുള്ളവർ ഇത്തവണയും നേരത്തേ എത്തിത്തുടങ്ങി. ഓൺലൈനിൽ ടിക്കറ്റ് വിൽപ്പനയും തകൃതി. ടാറ്റാ ട്രക്‌സാണ് ടൈറ്റിൽ സ്പോൺസർ. പകൽ 11-ന് മത്സരം ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കും. വൈകിട്ട് നാലുമുതലാണ് ചുണ്ടന്മാരുടെ ഫൈനൽ മത്സരങ്ങൾ. അതേസമയം മുൻ വർഷങ്ങളിലേതുപോലെ കെഎസ്‌ആർടിസി ഇത്തവണ പുന്നമടയിലേക്ക് ചാർട്ടേഡ് സർവീസ് നടത്താത്തത് കാണികളെ നിരാശയിലാക്കി. സ്വകാര്യ വാഹന സർവീസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ക്ലബ്ബുകളും വ്യക്തികളും. സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ബീച്ച് പരിസരത്തുനിന്ന് ബോട്ട് ജെട്ടി ഭാഗത്തേക്ക് ഫീഡർ സർവീസ് മാത്രമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. വള്ളംകളി നടക്കുന്ന ദിവസം കെഎസ്‌ആർടിസി ആലപ്പുഴ ഡിപ്പോയിൽനിന്ന് ടിക്കറ്റ് എടുക്കാം. സുരക്ഷയ്‌ക്കായി 1700 പൊലീസുകാരെ വിന്യസിക്കും. ശനി രാവിലെ എട്ടുമുതൽ മറ്റ് ബോട്ടുകൾക്ക് കായലിൽ പ്രവേശനമില്ല. വള്ളംകളി കാണാൻ ബോട്ടിൽ വരുന്നവർ പത്തിനുമുന്പ് മത്സരസ്ഥലത്ത് എത്തണം. രാവിലെ ഒന്പതുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. വള്ളംകളിയുടെ മുന്നൊരുക്കങ്ങളും സംഘാടനവുംമന്ത്രി പി സി വിഷ്ണുനാഥ് വിലയിരുത്തി. കലക്ടറും വിവിധ സബ് കമ്മിറ്റി കൺവീനറുമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത് കലക്ടറേറ്റിൽ ചേർന്നേ യോഗത്തിലും മന്ത്രി പങ്കെടുത്തു. തുടർന്ന് രാത്രി എഴോടെ പുന്നമടയിലെ പവലിയനും സന്ദർശിച്ചു.










0 comments