പരിഹാരം വൈകരുത് മരണക്കെണിയായി കാസർകോട് എം ജി റോഡ്

കാസർകോട് ദിവസവും ആയിരക്കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന എംജി റോഡിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ പഴയ പ്രസ് ക്ലബ് ജങ്ഷൻ വരെയുള്ള ഭാഗം മരണക്കളമാവുന്നു. ഏതു നിമിഷവും ഒരപകടം മുന്നിൽ കണ്ട് വേണം ഇതുവഴി യാത്രചെയ്യാൻ എന്ന അവസ്ഥയാണ്. റോഡിന്റെ വീതിക്കുറവ്, തിങ്ങിഞെരുങ്ങി പോവുന്ന വാഹനങ്ങളുടെ തിരക്ക്, റോഡിനോട് ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങളുടെ തിരക്ക്, കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാവാത്ത അവസ്ഥ എല്ലാം റോഡിനെ അപകടത്തുരുത്താക്കി. വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ അവസ്ഥയാണിത്. കഴിഞ്ഞ ദിവസം ഇൗ റോഡിൽ ടാങ്കർ ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ തളങ്കര ബാങ്കോട്ടെ ഹനീഫ് മരിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പഴയ സ്റ്റാൻഡിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ ഹനീഫ് സഞ്ചരിച്ച സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ ഹനീഫയുടെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ മുന്പും ഇവിടെയുണ്ടായി. റോഡിന്റെ ശോചനീയാവസ്ഥയും വീതിക്കുറവും തന്നെയാണ് പ്രധാന പ്രശ്‌നം. ഇവിടത്തെ റോഡിന്റെ യഥാർഥ വീതി എത്രയാണെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് അഭിപ്രായം ഉയരുന്നുണ്ട്. റോഡിലേക്ക് അനധികൃതമായി തള്ളിനിൽക്കുന്ന നിർമിതികൾ പരിശോധിച്ച് നീക്കേണ്ടതും അനിവാര്യം. അനധികൃത പാർക്കിങ് ഒഴിവാക്കുകയും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുമുണ്ട്. അപകടസാധ്യതയുള്ള ഭാഗങ്ങളിൽ ശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരം ഉണ്ടാവണം. പുതിയ ബസ് സ്റ്റാൻഡ് പരിസരം പലഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൂടിച്ചേരുന്ന ഇടമാണ്. ഇവിടെ ട്രാഫിക് നിയന്ത്രണം അപര്യാപ്തം. ദേശീയപാത വഴി വരുന്ന ലോറികൾ ഉൾപ്പെടെയുള്ള വലിയ ചരക്കുവാഹനങ്ങൾ ചന്ദ്രഗിരി റോഡ് തെരഞ്ഞെടുക്കുന്പോൾ ഇവിടെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചില നേരങ്ങളിൽ മണിക്കൂറുകളോളം റോഡിൽ ഗതാഗതക്കുരുക്കുണ്ടാവും. കുരുക്കിൽനിന്ന് പുറത്തുകടക്കാനുള്ള ഡ്രൈവർമാരുടെ ധൃതി പലപ്പോഴും അപകടത്തിനിടയാക്കുന്നു. റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമായി ഒതുക്കാനുള്ള സ്ഥലവും ഇവിടെയില്ല. ആംബുലൻസുകൾ ഇൗ വഴിയിൽ കുടുങ്ങിക്കിടക്കുന്നതും പതിവ്.









0 comments