കളരി വിളക്കിന്റെ പ്രഭയിൽ ‘മോക്ഷ’

അഴിയൂർ
അധിനിവേശശക്തികളെ അടിയറവ് പറയിപ്പിച്ച കളരിക്കരുത്തിന്റെ ചരിത്ര ഗാഥകൾ കോർത്തിണക്കിയ നൃത്തശിൽപ്പം "മോക്ഷ' കടത്തനാട്ടങ്കത്തിലെ വിസ്‌മയ കാഴ്‌ചയായി. ബ്രിട്ടീഷ് ആധിപത്യത്തിന് തടസ്സമായതിനെ തുടർന്ന് 1804ലാണ് വൈസ്രോയി വില്യം ബെന്റിംക് കടത്തനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കളരിമുറ നിരോധിച്ചത്. ഇത് കളരി എന്ന സമഗ്ര ആരോഗ്യ സമ്പ്രദായങ്ങൾക്കും തിരിച്ചടിയായി. കളരിത്തറയിലെ വെളിച്ചമണഞ്ഞതോടെ ഗുരുക്കൻമാരുടെ ജീവിതത്തിലും ഇരുട്ട് പടർന്നു. അക്കാലത്തെ കൊടിയ പീഡനങ്ങളും ദുരിതങ്ങളും പിന്നീടുള്ള ഉയിർപ്പും മുദ്രയിൽ പിറവിയെടുത്തു. പൊന്നാനി വിപിഎസ് സംഘം അവതരിപ്പിച്ച നൃത്തശില്പം ഒരുക്കിയത് ഷൈജു ഗുരിക്കളാണ്. വിസ്മയ നിമിഷങ്ങൾ സമ്മാനിച്ച കലാസന്ധ്യ കടത്തനാട് ഹൃദയത്തിലേറ്റി. നൃത്തശിൽപ്പം അവതരിപ്പിച്ച സംഘത്തെ ഗായകൻ വി ടി മുരളി അഭിനന്ദിച്ചു. മനോജ് കുമാർ, ആദിത്യൻ, സിദ്ധാർത്ഥ്, പവൻ, ശിവന്യ, ശ്രീദേവി, അശ്വിനി, ഇന്ദു, കൃഷ്ണദാസ് എന്നിവരാണ് മോക്ഷ അരങ്ങിലെത്തിച്ചത്.










0 comments